ദുബായിലെ ആളൊഴിഞ്ഞ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീശൻ്റെ (29 ) മൃതദേഹം ഇന്ന് രാത്രി വിമാനമാർഗം നാട്ടിലേക്ക് അയക്കും. നിയമനടപടികൾ കഴിഞ്ഞ് സോനാപൂരിലെ എംബാമിങ് സെൻ്ററിൽ എംബാം ചെയ്ത ശേഷമാണ് അയയ്ക്കുക.
കഴിഞ്ഞ വർഷം ഒക്ടോബർ 20 നു 4:30 ക്ക് ജോലി സ്ഥലത്ത് നിന്ന് ഇടവേളയിൽ പുറത്ത് ഇറങ്ങിയ അമൽ തിരിച്ചെത്തിയിരുന്നില്ല. മൂന്നര മാസം മുൻപായിരുന്നു സംഭവം. കാണാതാവുന്നതിനു തൊട്ട് മുൻപ് അമൽ ഒരു സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബസിൽ ഒരു കാടുള്ള സ്ഥലത്ത് കൂടി പോവുകയാണെന്നാണ് പറഞ്ഞത്. സുഹൃത്തിനോട് സംസാരിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ റാഷിദിയ പോലീസിൽ ബന്ധുക്കളും, സുഹൃത്തുക്കളും ചേർന്ന് പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് 2023 ഫെബ്രുവരി 18 നു റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങി മരിച്ച നിലയിൽ അമലിനെ പോലീസ് കണ്ടെത്തിയത്.
ദുബായ് വർസാനിലെ ഇലക്ട്രിക്ക് ഷോപ്പിൽ സെയിൽ വിഭാഗത്തിൽ ഏഴു മാസം മുൻപാണ് അമൽ ജോലിക്ക് കയറിയത്. മൂന്നുമാസമായി അമലിനെ കാണാതായതിനെ തുടർന്ന് അച്ഛനും, ബന്ധുവും നാട്ടിൽ നിന്ന് ദുബായിൽ എത്തിയിരുന്നു. അമലിൻ്റെ വിവരമൊന്നും ലഭിക്കാതായതോടെ ഒരാഴ്ച മുൻപ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു.