തിരുവനന്തപുരം: സിനിമ – സീരിയൽ താരം അപർണാ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി നടിയുടെ മാതാവ്. അപർണയുടെ മരണത്തിന് കാരണക്കാരൻ ഭർത്താവ് സഞ്ജിതാണെന്നും അപർണയെ സഞ്ജിത്ത് മാനസികമായി പീഡിപ്പിച്ചെന്നും അമ്മ ബീന മനോരമ ന്യൂസിനോട് പറഞ്ഞു. മരിക്കുന്നതിന് തൊട്ടു മുൻപ് മകൾ എന്നെ വിളിച്ചു താൻ പോകുകയാണെന്ന് പറഞ്ഞു. ആ വിവരം അപ്പോൾ തന്നെ മരുമകൻ സഞ്ജിത്തിനെ വിളിച്ചു പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ലെന്നും അപർണയുടെ മാതാവ് പറയുന്നു.
ബീനയുടെ വാക്കുകൾ –
രാവിലെ ഇവിടെ വന്ന് മോൾ എന്നെ കണ്ടതാണ്. സന്തോഷണത്തോടെയാണ് ഇവിടെ നിന്നും പോയത്. വൈകുന്നേരം എന്നെ വിളിച്ചു കരഞ്ഞോണ്ടാണ് അവൾ സംസാരിച്ചത്. അമ്മാ ഞാൻ പോകാണ് എന്നും പറഞ്ഞാണ് എന്നെ വിളിച്ചത്. അവളെ ഞാൻ സമാധാനിപ്പിക്കാൻ നോക്കി. നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ജീവിതമല്ലേ എന്നൊക്കെ പറഞ്ഞതാണ്. അവളെന്നെ വീഡിയോ കോൾ ചെയ്താണ് സംസാരിച്ചത്. അപ്പോൾ തന്നെ ഞാൻ മരുമകനെ വിളിച്ചപ്പോൾ ഞാൻ ഒന്നും ചെയ്യില്ല അവൾ വേണേൽ ചാവട്ടെ എന്നാണ് അവൻ പറഞ്ഞത്. ഞാൻ വിളിച്ചു പറഞ്ഞിട്ടും അവൻ ചെറിയ കുഞ്ഞുമായി വീടിന് പുറത്തിരിക്കുകയാണ് ചെയ്തത്. പിന്നെ അരമണിക്കൂർ കഴിഞ്ഞ് അവൻ മുറിയുടെ കതക് പൊളിച്ചു നോക്കുമ്പോഴേക്കും എൻ്റെ കൊച്ച് പോയി… അവർ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു.
അതേസമയം കുടുംബപ്രശ്നങ്ങളാണ് അപർണയുടെ മരണത്തിന് കാരണമെന്നാണ് കേസ് അന്വേഷിക്കുന്ന കരമന പൊലീസിൻ്റെ പ്രാഥമിക നിഗമനം. സഞ്ജിത്ത് മദ്യപിക്കുന്നതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ