2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും വെറുതെ വിട്ടു. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പഞ്ച്മഹൽ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികൾ മരിച്ചെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവിൽ പറഞ്ഞു. 39 പേരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. ഇവരിൽ 13 പേർ വിചാരണക്കാലത്ത് മരിച്ചിരുന്നു. ഗോധ്രയിൽ സബർമതി ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം നടന്ന ബന്ദ് ആഹ്വാനത്തിനിടെയാണ് 2002 മാർച്ച് ഒന്നിന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലോൽ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ 190 സാക്ഷികളെയും 334 തെളിവുകളും വിസ്തരിച്ചു. എന്നാൽ സാക്ഷികളുടെ വിവരണങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പല സാക്ഷികളും പ്രൊസിക്യൂഷന്റെ വാദത്തെ തള്ളി.
2002 മാർച്ച് ഒന്നിന് ഗാന്ധിനഗർ ജില്ലയിലെ കലോൽ നഗരത്തിൽ രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം ആളുകൾ ഏറ്റുമുട്ടിയെന്നും നിരവധി കടകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തിരുന്നു. പൊലീസ് വെടിവയ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളെ ജീവനോടെ കത്തിച്ചു. ആരാധനാലയത്തിൽ നിന്ന് പുറത്തിറങ്ങിയ ഒരാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ, കലോലിലേക്ക് വരികയായിരുന്ന 38 പേർ ആക്രമിക്കപ്പെടുകയും അവരിൽ 11 പേരെ ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.