എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത് ജിതിൻ ആണെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റഡി. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രതിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ കടുത്ത വിമർശനം പൊലീസിന് നേരിടേണ്ടി വന്നു. സിപിഎം പ്രതിക്കൂട്ടിലായപ്പോൾ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു എന്ന ആരോപണവും പ്രതിപക്ഷം ഉയർത്തിയിരുന്നു. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ തെളിവുകൾക്കായി അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. പ്രതിയും ഇയാള്‍ക്ക് സഹായം ചെയ്ത് നല്കിയവരും അടക്കം നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം കോൺഗ്രസ് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മാസങ്ങൾ പിന്നിട്ടിട്ടും പിടിക്കാൻ സാധിക്കാത്ത പ്രതിയെ ഇപ്പോൾ കിട്ടിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും യൂത്ത് കോൺഗ്രസിന് ആക്രമണത്തിൽ പങ്കില്ലെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ആക്രമണത്തിൽ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടെന്നും ആക്രമണം കരുതികൂട്ടി നടത്തിയതാണെന്നും സിപിഎം വ്യക്തമാക്കി.