ഇന്ത്യയുടെ അഭിമാനം ആകാശ് എസ് മാധവന് അന്താരാഷ്ട്ര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കം. ഉഗാണ്ടയിൽ നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് ഡ്വാർഫ് വിഭാഗത്തിലാണ് ആകാശ് സ്വർണം നേടിയത്. ആകാശിനൊപ്പം കോഴിക്കോട് സ്വദേശി ഗോകുൽ ദാസും തിരുവനന്തപുരം സ്വദേശികളായ ശ്രീറാംമുത്തുരാമനും ചാൾസ് സൂസമറിയനും കേരളത്തിന് അഭിമാനമായി.
ആകാശ് എസ് മാധവൻ ഇതിന് മുൻപ് രണ്ട് തവണ മെഡൽ നേടിയിട്ടുണ്ടെങ്കിലും ഒരു അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായിട്ടാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്നത്. ഇതിന് മുൻപ് ലോക ഡാർഫ് ഒളിമ്പിക്സിൽ (Dwarf ) 2013 ൽ ഷോർട് പുട്ടിൽ വെള്ളിയും, ഡിസ്കസ്ത്രോയിൽ വെങ്കലവും, 2017 ൽ ജാവലിൻ ത്രോയിൽ വെങ്കലവും ആകാശ് നേടിയിട്ടുണ്ട്. വിഘ്നേഷ് വിജയകുമാർ നയിക്കുന്ന വെൽത്ത്-ഐ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറും കൂടിയാണ് ആകാശ് എസ്. മാധവൻ.
മേലാറ്റൂർ ഇടത്തള മഠത്തിൽ ഗീത-സേതുമാധവൻ ദമ്പതികളുടെ മകനാണ് 32 കാരനായ ആകാശ് എസ് മാധവൻ. ഇന്ത്യോനേഷ്യക്കാരിയായ ദേവി സിതി സെന്ദരിയാണ് ഭാര്യ. രാജ്യത്തിനു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ആകാശിന്റെ കുടുംബവും മേലാറ്റൂർ നിവാസികളും. ഈ മാസം 13 നാണ് മത്സരങ്ങൾക്കായി ആകാശും സംഘവും ഉഗാണ്ടയിലെത്തിയത്. 20 ന് താരങ്ങൾ നാട്ടിൽ തിരിച്ചെത്തും.