ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രശ്നമുണ്ടാക്കിയ ആളെ ദില്ലി വിമാനത്താവളത്തിലിറക്കിയ ശേഷം ലണ്ടനിലേക്ക് പറന്നു.
വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും പിന്നീട് തർക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. വിമാനക്കമ്പനി ദില്ലി എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിമാനം തിരിച്ചിറക്കിയതിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
രാവിലെ 6.35-ന് പറന്നുയർന്ന ബോയിങ് 787 വിമാനം 9.42-നാണ് ദില്ലിയിൽ തിരിച്ചിറക്കിയതെന്ന് ഡിജിസിഎ അറിയിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് മോശം പെരുമാറ്റം തുടരുകയും 2 ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തതോടെ പൈലറ്റ് വിമാനം ഡൽഹിയിലേക്കു തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.