കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.
രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരികെ നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഇതോടെ വിമാനം തിരികെ നെടുമ്പാശ്ശേരിയിൽ ഇറക്കുകയും 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കുകയു ചെയ്തു.
കഴിഞ്ഞ ദിവസമാണ് മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാർ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് വിമാനക്കമ്പനി അധികൃതർ പിന്നീട് അറിയിച്ചിരുന്നു.