എയർ ഇന്ത്യ എക്പ്രസ് അടക്കമുള്ള വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ചു. ശൈത്യകാല സീസൺ ആരംഭിച്ചതോടെയാണിത്. പുതിയ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കുള്ള സർവിസുകളും കുറച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിലെ സർവിസുകളാണ് ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് സർവിസ് നടത്തിയിരുന്നു.എന്നാൽ പുതിയ ഷെഡ്യൂളിൽ മസ്കത്ത്-തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ വർധിപ്പിച്ചിട്ടുമുണ്ട്. ഈ സെക്ടറിൽ എയർ ഇന്ത്യ എല്ലാ ദിവസവും സർവിസ് നടത്തുന്നുണ്ട്.
അതേസമയം കൊച്ചി, കണ്ണൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് മസ്കത്ത്-കോഴിക്കോട് സെക്ടറിൽ ടിക്കറ്റും നിരക്കും കൂടുതലാവുമെന്നാണ് കരുതുന്നത്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള സർവീസിൽ അടുത്ത ആഴ്ച 47റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊച്ചി സെക്ടറിൽ വൺവേക്ക് 42 റിയാലാണ് ഈടാക്കുക. ജനുവരി 25വരെ ഈ നിരക്കുകൾ ലഭിക്കും. കൊച്ചിയിലേക്ക് ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്.
മസ്കത്ത്-കണ്ണർ സെക്ടറിലാണ് ഏയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത്. മസ്കത്ത്-കണ്ണർ സെക്ടറിൽ അടുത്തമാസം 11 മുതൽ 38 റിയാലാണ് നിരക്ക്. കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. അതേസമയം മസ്കത്ത്-തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ വർധിപ്പിച്ചെങ്കിലും നിരക്കുകൾക്ക് കുറവ് വന്നിട്ടില്ല. തിരുവനന്തപുരത്തേക്ക് 45 റിയാലാണ് നിരക്ക്. നിലവിലെ ഏറ്റവും കൂടിയ നിരക്ക് മസ്കത്ത്- കോഴിക്കോട് സെക്ടറിലാണ്.
എന്നാൽ ടിക്കറ്റ് നിരക്കുകൾ കുറഞ്ഞതോടെ നിരവധി മലയാളികളാണ് നാട്ടിൽ പോവാനൊരുങ്ങുന്നത്. കുറഞ്ഞ വരുമാനക്കാരായ നിരവധി പേർക്ക് ടിക്കറ്റ് നിരക്ക് കുറയുന്നത് ആശ്വാസമാണ്. ചെറിയ കടയിലും കഫ്തീരിയകളി ലും മറ്റും ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കായ നിരവധി പേർ സ്വന്തം കീശയിൽനിന്ന് ടിക്കറ്റെടുത്താണ് നാട്ടിൽ പോവുന്നത്. ഇത്തരക്കാർക്ക് നിരക്ക് കുറയുന്നത് വലിയ അനുഗ്രഹമാണ്. എറ്റവു നിരക്ക് കുറഞ്ഞത് കണ്ണൂർ, കൊച്ചി സെക്ടറിലേക്കാണ്. ഇവിടേയ്ക്ക് കൂടുതൽ പേർ യാത്ര ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. താരതമ്യേന നിരക്ക് കുറഞ്ഞ സലാം എയർ മസ്കത്തിൽ നിന്ന് കോഴിക്കോേട്ടക്ക് സർവിസ് നടത്തണമെന്നും നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്.