എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യയും തമ്മിലുള്ള ലയനത്തിന്റെ നിർണായകഘട്ടം പൂർത്തിയാക്കിയതായി എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. രണ്ട് എയർലൈനുകൾക്കുമായി ഏകീകൃതമായ റിസർവേഷൻ സംവിധാനവും സംയോജിത വെബ്സൈറ്റും നിലവിൽ വന്നതായും അധികൃതർ കൂട്ടിച്ചേർത്തു. ഇനി മുതൽ സാമൂഹിക മാധ്യമങ്ങളിലും ഉപഭോക്തൃ സേവന മേഖലയിലും രണ്ട് എയർലൈനുകൾക്കും ഏകീകൃത സംവിധാനമായിരിക്കും ഉണ്ടാകുക.
അതേസമയം എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനങ്ങൾ എയർ ഏഷ്യയുടെ പേരിലുള്ള സംവിധാനങ്ങളിലേക്ക് സംയോജിപ്പിക്കുന്ന രീതിയിലാണ് പുതിയ നടപടികൾ പൂർത്തിയാക്കിയത്. ഇനി മുതൽ എയർ ഏഷ്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് airindiaexpress.com എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
എയർ ഏഷ്യയെ എയർ ഇന്ത്യ ഏറ്റെടുത്ത് ഉപ കമ്പനിയാക്കിയിട്ട് അഞ്ച് മാസം തികഞ്ഞു. കൂടാതെ രണ്ട് എയർലൈനുകളും ഒരു സിഇഒയുടെ നിയന്ത്രണത്തിലേക്കു മാറ്റി മൂന്നു മാസവും പിന്നിട്ടു. ഇതിനിടെയാണ് ലയന നടപടികളിലെ നിർണായക ഘട്ടവും പൂർത്തിയായത്. ലയന നടപടികളുമായി ബന്ധപ്പെട്ട മറ്റ് ഘട്ടങ്ങളും വരും മാസങ്ങളിൽ പൂർത്തിയാക്കുമെന്ന് എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംപ്ബെൽ വിൽസൻ അറിയിച്ചു. ഇന്ത്യയിൽ 19 സ്ഥലങ്ങളിലേക്കാണ് എയർ ഏഷ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്. 19 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 14 രാജ്യാന്തര ഇടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ.