വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം കുടിക്കുന്നതിന് എയർ ഇന്ത്യയിൽ വിലക്ക്. മദ്യപിച്ചശേഷം യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാന യാത്രയിലെ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ യാത്രക്കാർക്ക് ദുരനുഭവം ഉണ്ടായതിനാൽ ഡിജിസിഎ പിഴ ഈടാക്കിയിരുന്നു.
ജനുവരി 19ന് നിലവിൽ വന്ന നയമനുസരിച്ച് ക്യാബിൻക്രൂ നൽകുന്നതിന് പുറമേ മദ്യപിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. സ്വന്തം ബാഗിൽനിന്ന് മദ്യമെടുത്ത് കുടിച്ചാൽ ക്യാബിൻ ക്രൂ കണ്ടെത്താനാണ് പ്രത്യേക നിർദേശം. വിമാനത്തിനുള്ളിലെ മദ്യപാനം സുരക്ഷിതവും മാന്യവുമായ രീതിയിലാകണമെന്ന് നയത്തിൽ വ്യക്തമാക്കുന്നു. ആവശ്യമെന്ന് വന്നാൽ മദ്യം വിളമ്പാൻ വിസമ്മതിക്കണമെന്നും നയത്തിലുണ്ട്.
മദ്യപിച്ച യാത്രക്കാരനെ ‘മദ്യപൻ’ എന്ന് അഭിസംബോധന ചെയ്യരുതെന്നും കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നുമാണ് നിർദേശം. മദ്യപിച്ച യാത്രക്കാരൻ ശബ്ദമുയർത്തിയാൽ ജീവനക്കാരൻ ശാന്തമായി സംസാരിക്കണമെന്നും മാന്യമായി വിഷയം കൈകാര്യം ചെയ്യണമെന്നും നിർദേശത്തിലുണ്ട്. സന്തോഷത്തിനായി മദ്യം കഴിക്കുന്നതും മദ്യപിച്ച് ബോധം നഷ്ടപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.
ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടും തടസ്സവും സൃഷ്ടിക്കുമെന്ന് തോന്നിയാൽ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.