ദില്ലി: പൂനെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി നീങ്ങിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ പ്രവേശിക്കുന്നതിനിടെ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടതെന്നും ഇന്നലെയാണ് അപകടമുണ്ടായതെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
180 യാത്രക്കാരാണ് സംഭവസമയം വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം മറ്റു ഗുരുതരമായ പ്രശ്നങ്ങളില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനതത്താവള അധികൃതർ അറിയിച്ചു.
കൂട്ടിയിടി ഉണ്ടായെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന്, അടിയന്തരമായി സുരക്ഷാ ചട്ടാപ്രകാരമുള്ള നടപടികൾ സ്വീകരിച്ചെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
അപകടത്തിന് പിന്നാലെ മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി മറ്റൊരു വിമാനത്തിൽ ദില്ലിയിലേക്ക് അയച്ചു. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡിജിസിഎ അറിയിച്ചു. വിമാനം യാർഡിലേക്ക് നീക്കാൻ ഉപയോഗിച്ച ടഗ് ട്രക്ക് വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം അപകടത്തിന് ശേഷം ഉടൻ തന്നെ റൺവേ പ്രവർത്തനസജ്ജമാക്കിയെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട വിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം സർവ്വീസിന് സജ്ജമാക്കിയെന്ന് എയർഇന്ത്യയും അറിയിച്ചു.