വിമാനത്തിനുള്ളിൽ യാത്രക്കാർ പ്രശ്നങ്ങളുണ്ടാക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എല്ലാ എയർലൈനുകളോടും നിർദ്ദേശം നൽകി.
ഒരു യാത്രക്കാരൻ ജീവനക്കാരെ മർദിച്ചിനെ തുടർന്ന് ലണ്ടനിലേക്കുപറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സമീപകാല സംഭവത്തെ മുൻനിർത്തിയാണ് ഡിജിസിഎ മുന്നറിയിപ്പ് നൽകിയത്. ചില യാത്രക്കാർ വിമാനത്തിൽ പുകവലി, മദ്യപാനം, അനിയന്ത്രിതമായ പെരുമാറ്റം, യാത്രക്കാർ തമ്മിലുള്ള വാക്കേറ്റം, യാത്രക്കാർ അനുചിതമായി സഹയാത്രികരെ സ്പർശിക്കുകയോ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഡിജിസിഎയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇത്തരം സംഭവങ്ങളിൽ പൈലറ്റുമാരും ക്യാബിൻ ക്രൂ അംഗങ്ങളും ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെട്ടെന്ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലുള്ള അനിയന്ത്രിതമായ യാത്രക്കാരുടെ പെരുമാറ്റം ഡിജിസിഎ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ പെടുന്ന യാത്രക്കാർക്ക് നിശ്ചിത സമയത്തേക്ക് വിമാന യാത്ര വിലക്കാവുന്നതാണ്. സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) പ്രകാരം എയർലൈനുകൾക്ക് നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥകളുണ്ടെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ശാരീരിക ആംഗ്യങ്ങൾ, വാക്കാലുള്ള ഉപദ്രവം, മദ്യപാനം എന്നിവ ലെവൽ 1-ൽ ഉൾപ്പെടുന്നു. തള്ളുക, ചവിട്ടുക അല്ലെങ്കിൽ ലൈംഗികാതിക്രമം പോലുള്ള ശാരീരികമായി ദുരുപയോഗം ചെയ്യുന്ന പെരുമാറ്റം ലെവൽ 2-ന് കീഴിലാണ് വരുന്നത്. വിമാനത്തിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് കേടുപാടു വരുത്തുക, ശാരീരിക അതിക്രമങ്ങൾ പോലുള്ള ജീവന് ഭീഷണിയുള്ള പെരുമാറ്റം ലെവൽ 3-ന് കീഴിൽ വരുന്നു. ബന്ധപ്പെട്ട എയർലൈൻ രൂപീകരിച്ച ഒരു ആഭ്യന്തര കമ്മിറ്റിക്ക് കുറ്റക്കാരുടെ വിമാന യാത്രാ നിരോധനത്തിന്റെ കാലാവധി തീരുമാനിക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.