അബുദാബിയിൽ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യതോത് കണ്ടുപിടിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ നിരത്തുകളില്‍ സജ്ജീകരിച്ചു. ലേസര്‍ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിലൂടെയാണിത്.
വാഹനങ്ങൾ പുറന്തള്ളുന്ന മാലിന്യം കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കുന്ന സാഹചര്യത്തിൽ ഈ നവീന സാങ്കേതികവിദ്യ മലിനീകരണത്തിന്റെ അളവ് കണ്ടെത്താൻ സഹായിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു.
4എര്ത് ഇന്റലിജൻസ് കണ്ടസള്‍ട്ടൻസി എല്‍എല്‍സി,യുഎസ് കമ്പനിയായ ഹാഗര്‍ എൻവിയോൺമെന്റല് ആന്റ് അറ്റ്മോസ്ഫെറിക് ടെക്നോളജീസ് (ഹീറ്റ്) എന്നിവയുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഹീറ്റിന്റെ ‘എമിഷൻസ് ഡിറ്റക്ഷൻ ആന്റ് റിപ്പോര്‍ട്ടിംഗ്’ എന്ന റിമോട്ട് സെൻസിംഗ് സംവിധാനം റോഡുകളിലെ മലിനീകരണ തോത് കണ്ടെത്തും. അബുദാബിയിലെ ആറ് സ്ഥലങ്ങളിലാണ് മൂന്നാഴ്ചത്തേക്ക് പരീക്ഷണം. വാഹനത്തിന്റെ പുകക്കുഴലിലൂടെ പുറന്തള്ളുന്ന മലിനീകരണ തോത് അളക്കുന്നത് കൂടാതെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വാഹനം ഏത് മോഡലാണ്, ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്, വാഹനത്തിന്റെ ഭാരം, മലിനീകരണ നിലവാരം തുടങ്ങിയ വിവരങ്ങളും ശേഖരിക്കും.
അതേസമയം വാഹന ഉടമയുടെ വ്യക്തിപരമായ ഒരു വിവരവും ശേഖരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളും അവയുടെ സാങ്കേതികവിദ്യയും തിരിച്ചറിയാനും ഭാവി നയങ്ങള്‍ രൂപീകരിക്കാനുമായി വിവരങ്ങള്‍ ശേഖരിക്കുകയാണ് പദ്ധതി. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വായുമലിനീകരണം കുറയ്ക്കാൻ പരിഹാരം കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.