കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമെന്ന് എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍. ഹൗസ് സര്ജന് കൊലചെയ്യപ്പെട്ടു എന്നതിനെ വളരെ ഗൗരവമായാണ് പൊലീസ് കാണുന്നത്. പ്രതി കസ്റ്റഡിയില്‍ ഉണ്ട്. നടപടികള്‍ എത്രയും വേഗം പൂര്‍ത്തികരിച്ച് പ്രതിക്ക് തക്കതായ ശിക്ഷ നല്കാന് എല്ലാ നടപടികളും വളരെ വേഗത്തില്‍ പൊലീസ് ചെയ്യുന്നതായിരിക്കുമെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സന്ദീപിനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ പ്രതിയല്ല പരാതിക്കാരനാണെന്നും എ.ഡി.ജി.പി പറഞ്ഞു. തന്നെ ആക്രമിക്കുന്നെന്ന് കണ്ട്രോള് റൂമിലേക്ക് വിളിച്ച് പറഞ്ഞത് ഇയാള്‍ തന്നെയാണ്. പൊലീസ് ചെന്നു നോക്കുമ്പോള്‍ ഇയാള്‍ക്ക് ദേഹത്ത് മുറിവേറ്റിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ ആരും ഇയാളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്ക് പരിക്ക് പറ്റിയതില്‍ ദുരൂഹതയുണ്ട്. അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അയാളെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അയാള്‍ ഒരു അധ്യാപകനാണ്. മദ്യപാനിയാണ്. ഇന്നലെമുതല്‍ വയലന്റ് ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.
എ.ഡി.ജി.പി അജിത് കുമാറിന്റെ വാക്കുകള്‍
തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. ഒരു ഹൗസ് സര്ജന് കൊലചെയ്യപ്പെട്ടു എന്നതിനെ വളരെ ഗൗരവമായാണ് പൊലീസ് കാണുന്നത്. പ്രതി കസ്റ്റഡിയില്‍ ഉണ്ട്. നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് പ്രതിക്ക് തക്കതായ ശിക്ഷ നല്കാന് എല്ലാ നടപടികളും വളരെ വേഗത്തില്‍ പൊലീസ് ചെയ്യുന്നതായിരിക്കും. ഏതാണ്ട് ഒരു മണിയോട് കൂടി പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് ഒരു കോള്‍ വരികയായിരുന്നു. ഇപ്പോള്‍ പ്രതിയായ വ്യക്തി, താന്‍ ആക്രമിക്കപ്പെടുന്നു എന്ന് കാണിച്ചാണ് വിളിച്ചത്. ആ കോള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് പൊലീസ് സ്റ്റേഷനില്‍ എത്തുകയും അത് നൈറ്റ് പട്രോളിംഗ് വിഭാഗത്തില്‍ അറിയിക്കുകയും ചെയ്തു.
ആദ്യം വിളിച്ചു കഴിഞ്ഞ് തിരിച്ചുവിളിച്ചപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അതുകൊണ്ട് ആ സമയത്ത് ലൊക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഒരു മൂന്ന് മണി ആയപ്പോള്‍ ഇയാള്‍ മറ്റൊരു നമ്പറില്‍ വീണ്ടും വിളിച്ചപ്പോഴാണ് ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചത്.
ഇയാളെ ആക്രമിക്കപ്പെട്ടുവെന്ന പരാതി അന്വേഷിക്കാനാണ് നൈറ്റ് പട്രോളിംഗ് ടീം അവിടെ പോകുന്നത്. ഇയാള്‍ ഇയാളുടെ വീടിന്റെ പരിസരത്തല്ലായിരുന്നു. അര കിലോമീറ്റര്‍ മാറി മറ്റൊരു വീടിന്റെ മുന്നില്‍ ഒരു വടിയുമായി ഇയാള്‍ നില്‍ക്കുന്നതാണ് കാണുന്നത്. ആ പരിസരത്ത് നാട്ടുകാരും ഉണ്ടായിരുന്നു. ഇയാള്‍ക്ക് അപ്പോള്‍ മുറിവുകളുണ്ടായിരുന്നു. ‘എന്നെ ഇവരെല്ലാം കൊല്ലാന്‍ വരുന്നേ’ എന്ന് ഇയാള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അടുത്തുള്ള ബന്ധുവും ഒരു പൊലീസുകാരനും കൂടി ജീപ്പില്‍ കയറ്റി താലൂക്ക് ആശുപത്രിയില്‍ കൊണ്ടു പോവുകയായിരുന്നു.
എക്സ് റേ എടുക്കാന്‍ പോകുന്ന സമയത്താണ് ഇയാള്‍ പെട്ടെന്ന് രോഷാകുലനാവുകയും ബന്ധുവിനെ ആദ്യം ചവിട്ടുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന കത്രിക എടുത്ത് ചാടി എഴുന്നേല്‍ക്കുകയുമായിരുന്നു. ഇതുകണ്ട ഹോം ഗാര്‍ഡും എഎസ്ഐയും ഇടപെടുകയും ചെയ്തു. ഇയാള്‍ ആദ്യം ഹോംഗാര്‍ഡിനെ കുത്തി. തൊട്ട് പിന്നാലെ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ എ.എസ്.ഐയെ തലയ്ക്ക് കുത്തുകയും ചെയ്തു. ബന്ധുവായ ബിനുവിനെയും കുത്തി. ഈ സമയം മറ്റു ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതില്‍ അടയ്ക്കുകയും ചെയ്തു.
ഈ പറഞ്ഞ ഡോക്ടര്‍ക്ക് പെട്ടെന്ന് മാറാന്‍ സാധിച്ചില്ല. ആ കുട്ടിയെ പ്രതി കുത്തുകയും ആക്രമിക്കുകയുമായിരുന്നു.
ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ഇയാള്‍ പരാതിക്കാരനാണ്. ഇയാള്‍ക്ക് മുറിവേറ്റിട്ടുണ്ടായിരുന്നു. നിലവില്‍ അയാളെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ആരും ഉപദ്രവിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എങ്ങനെ മുറിവുണ്ടായി എന്ന് അറിയില്ല. ഇയാള്‍ ഒരു അധ്യാപകനാണ്. മദ്യപാനിയാണ്. ഇന്നലെ മുതല്‍ വയലന്റ് ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഒരുവിധം എല്ലാ ആശുപത്രികളിലും പൊലീസ് എയിഡ് പോസ്റ്റ് ഉണ്ട്. ഈ ആശുപത്രിയിലെ എയിഡ് പോസ്റ്റ് എ.എസ്.ഐ ഇടപെടുകയും ചെയ്തിട്ടുണ്ട്്. അദ്ദേഹത്തിനും പരിക്കേല്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.