ഇടുക്കി: നാട് കടത്തപ്പെട്ട അരിക്കൊമ്പൻ ആനയ്ക്കൊപ്പമാണ് താനെന്ന് നടൻ സലീം കുമാർ. അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്കിറങ്ങാൻ കാരണം മനുഷ്യനാണ്. വനഭൂമിയിലേക്കും മൃഗങ്ങളുടെ ആവാസഭൂമിയിലേക്കും മനുഷ്യർ അതിക്രമിച്ച് കയറി വീട് വച്ചതിനാലാണ് അരിക്കൊമ്പന് ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങേണ്ട അവസ്ഥയുണ്ടായത്. മനുഷ്യന് കാട്ടിൽ തന്നെ വീട് വയ്ക്കണമെന്നില്ല. ഇവിടെ അനീതി നേരിട്ടത് അരിക്കൊമ്പനാണ് – ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞു.
അവൻ്റെ നാട്ടിൽ കേറി മനുഷ്യൻ താമസിച്ചപ്പോൾ അവൻ അന്നം തേടി മനുഷ്യൻ താമസിക്കുന്നിടത്തേക്ക് എത്തി. അരിക്കൊമ്പൻ്റെ ആവാസ വ്യവസ്ഥയിൽ താമസിക്കുന്ന മനുഷ്യരെ മാറ്റി പാർപ്പിക്കണമെന്നും അവർക്ക് ഫ്ലാറ്റ് കെട്ടിക്കൊടുക്കണമെന്നും സലീം കുമാർ പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മനുഷ്യർക്ക് ഫ്ളാറ്റ് നിർമ്മിച്ചു നൽകാൻ എന്തെങ്കിലും തടസ്സമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എനിക്ക് മനുഷ്യരെക്കാൾ മൃഗങ്ങളെയാണ് ഇഷ്ടം. കാരണം എന്തു ദുരന്തം വന്നാലും മൃഗങ്ങൾ അതിനെ നേരിടും. മനുഷ്യനാണെങ്കിൽ പ്രശ്നത്തിൽ നിന്നും ഒളിച്ചോടി ആത്മഹത്യ ചെയ്യും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോയെന്നും സലിംകുമാർ ചോദിച്ചു.
ഞാൻ അമ്പലങ്ങളിലൊക്കെ പോയിരുന്നു. ഇപ്പോൾ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും പൈസയാണ് വേണ്ടത്. പൈസയില്ലാതെ ഒരു കാര്യവും നടക്കില്ല. ദൈവത്തിന് ജീവിക്കണമെങ്കിൽ മനുഷ്യന്റെ കാശ് വേണം. പിന്നെ ദൈവത്തിന്റെ ജോലിയെന്താണ്? ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാൻ പറ്റില്ല. പൂജാരിയോ മൊല്ലാക്കയോ പള്ളീലച്ചനോ നമ്മളോട് നേരിട്ട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ദൈവം. എന്റെ ദൈവത്തോട് ഞാൻ നേരിട്ട് സംസാരിച്ചോളാം,’
ചെറുപ്പത്തിൽ അടിച്ചേൽപ്പിച്ച സംഭവമായതിനാൽ അതുകൊണ്ട് ചെറുപ്പത്തിൽ ഈശ്വരാ എന്ന് അറിയാതെ വിളിച്ചു പോകാറുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് അങ്ങനെ ഒരു സങ്കൽപ്പത്തോട് തന്നെ വിശ്വാസമില്ല. ഇതെല്ലാം വെറും അർത്ഥ ശൂന്യമാണെന്നും മനസിലായിട്ടുണ്ട്. ജീവിതാനുഭവങ്ങളിലൂടെയാണ് അത് മനസിലാക്കിയിട്ടുള്ളത്. ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തെ വിറ്റ് ജീവിക്കുന്ന കുറെ ആളുകളുണ്ട്. മലയാളികൾക്കറിയാം ഇത് ദൈവത്തെ വിൽക്കാറുണ്ട് എന്നിട്ടും അതിന് കൂട്ടു നിൽക്കുകയാണെന്ന് അടുക്കുന്തോറും ഇതെല്ലാം തട്ടിപ്പാണെന്ന് മനസിലായെന്നും സലിം കുമാർ പറഞ്ഞു.
ദൈവത്തിനെ കാണാൻ തന്നെ രണ്ട് ക്യൂ ആണ്. പാവപ്പെട്ടവന് ഒരു ക്യൂവും വിഐപിക്ക് ഒരു ക്യൂവും. വഴിപാടുകൾക്കും വലിയ കാശാണ്. അതുകൊണ്ട് അതിലൊന്നും ഇപ്പോൾ വിശ്വാസമില്ലെന്നും സലിം കുമാർ പറഞ്ഞു. 18 വർഷം ശബരിമലയിൽ പോയിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളിലും പോകാറുണ്ടായിരുന്നു എന്നാൽ അവിടെയെത്തുമ്പോഴാണ് ഇത് പണം എറിഞ്ഞുള്ള പരിപാടിയാണെന്ന് മനസിലാവുക എന്നും സലീം കൂമാർ അഭിമുഖത്തിൽ പറഞ്ഞു.