കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞു വീണ മാമുക്കോയയെ ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി വെൻ്റിലേറ്ററിൽ തുടരുകയായിരുന്ന അദ്ദേഹത്തിൻ്റെ മസ്തിഷ്കത്തിൻ്റെ പ്രവർത്തനം ഇതിനിടയിൽ സ്തംഭിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് 01.05ഓടെയാണ് മരണം സംഭവിച്ചത്. മരണസമയത്ത് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. വിഎം വിനു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തീർത്തും മോശമായിരുന്നു.
ബേപ്പൂർ അരക്കിണറിലുള്ള മാമുക്കോയയുടെ വീട്ടിലേക്കാവും ആദ്യം മൃതദേഹം കൊണ്ടു പോകുക. തുടർന്ന് കോഴിക്കോട് ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനായി വയ്ക്കും എന്നാണ് വിവരം. മരണവിവരം അറിഞ്ഞ് കോഴിക്കോട് എംപി എംകെ രാഘവൻ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.