പ്രമുഖ വേദന സംഹാരിയായ ഒമേഗയുടെ വ്യാജ പതിപ്പുകൾ യുഎഇ വിപണിയിൽ വ്യാപകമായി കണ്ടെത്തിയതിന് പിന്നാലെ ശക്തമായ നിയമ നടപടിയുമായി വിതരണ കമ്പനിയായ അൽ ബുൽദാൻ രംഗത്ത്. ഒമേഗ പെയിൻ കില്ലർ ഓയിൻ്റ്മെൻ്റിൻ്റെ 60 എംഎൽ, 120 എംഎൽ എന്നിവയുടെ വ്യാജ ഉൽപന്നങ്ങളാണ് അടുത്തിടെ യുഎഇ വിപണിയിൽ എത്തിയത്.
ആഗോളതലത്തിൽ ഏറെ പ്രിയങ്കരമായ ഒമേഗയ്ക്ക് യുഎ ഇയിലും ഒമാനിലുമായി ലക്ഷക്കണക്കിന് ഉപയോക്താക്കളാണുള്ളത്. അതിൻ്റെ വ്യാജൻ വാങ്ങി ഉപയോക്താക്കൾ വഞ്ചിതരാവരുതെന്ന് അൽ ബുൻദാൻ മാനേജിംഗ് ഡയറക്ടർ ജേക്കബ് വർഗീസ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ജോയ് തണങ്ങാൻ, ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനി എക്സ്പോർട്ട്സ് മാനേജർ മാരിൽ വോങ് എന്നിവർ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ സൗന്ദര്യവർധക മെഡിക്കൽ ഉൽപന്നങ്ങൾ വിതരണം ചെയ്യാനായി യുഎഇയിലെ അൽ ഐനിൽ 2002ലാണ് അൽ ബുൽദാൻ ഗ്രൂപ് ഓഫ് കമ്പനീസ് പ്രവർത്തനമാരംഭിച്ചത്. സെയിൽസ് ആൻ്റ് മാർക്കറ്റിംഗ് മേഖലയിൽ പരിചയ സമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു ടീമിനാണ് കമ്പനിയുടെ നിയന്ത്രണം. വ്യാപാരികൾ, മാർക്കറ്റിംഗ് ടീമുകൾ, പരിണിതപ്രജ്ഞരായ സാമ്പത്തിക സംഘങ്ങൾ, വിദഗ്ധരായ ലോജിസ്റ്റിക് സൂപ്പർവൈസറി സ്റ്റാഫ്, മികച്ച ട്രാക്ക് റെക്കോർഡുള്ള വിതരണ ശൃംഖല എന്നിവ യുഎഇയിലും ഒമാനിലും പ്രവർത്തിക്കുന്നു.
അൽ ബുൻ ഗ്രൂപ്പാണ് ഒമേഗ പെയിൻ കില്ലർ ഓയിൻ്റ്മെൻ്റിൻ്റെ യുഎഇയിലെയും ഒമാനിലെയും ഏക അംഗീകൃത വിതരണക്കാർ, അൽ ബുൽദാൻ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് വർഗീസാണ്. ഓരോ പെയിൻ കില്ലർ ഓയിൻ്റ്മെൻ്റിൻ്റെയും നൂറുകണക്കിന് വ്യാജ പതിപ്പുകളാണ് യുഎഇ, ഒമാൻ വിപണികളിൽ കണ്ടെത്തിയത്. ഇതിനെതിരെ നിയമ നടപടിക്ക് പ്രാഥമിക നീക്കം തുടങ്ങിയതായി ജേക്കബ് വർഗീസ് പറഞ്ഞു. പെയിൻ കില്ലർ ഓയിൻ്റ്മെൻ്റ് ഉൽപന്നങ്ങളിൽ മുൻനിരക്കാരായ ഒമേഗയുടെ ഉൽപന്ന മികവും ജനപ്രിയതയും തകർക്കുകയും ഉൽപാദകരെയും വിതരണക്കാരെയും ഉപയോക്താക്കളെയും ഒരുപോലെ വഞ്ചിക്കുകയും ചെയ്തതിനെതിരയാണ് തങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒമേഗ ബ്രാൻഡിനെ യുഎഇ, ഒമാൻ വിപണികളിൽ മുൻനിരയിലെത്തിക്കാൻ തങ്ങളെടുത്ത വർഷങ്ങളുടെ കഠിനാധ്വാനത്തെ നിഷ്ഫലമാക്കുന്ന ഇത്തരം നീചപ്രവർത്തി നടത്തിയവർക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥ വിലയെക്കാൾ കുറച്ച് വിപണിയിൽ ഒമേഗ് പെയിൻ കില്ലർ ഓയിന്റ്മെന്റ് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണം നടത്തുകയും വ്യാജൻ ഇറങ്ങുന്ന ഉറവിടം കണ്ടെത്തുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദ്യ തവണ മറ്റൊരു കമ്പനിയുടെ ലേബലിലാണ് ഇത് ഇറക്കിയത്. അന്ന് ദുബായ് എകണോമിക് ഡിപ്പാർട്ട്മെന്റിലും തുടർന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയത്തിലും പരാതി നൽകി, കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യാജനെക്കുറിച്ച് ജനങ്ങൾക്ക് കേവലമൊരു മുന്നറിയിപ്പ് എന്നതിനെക്കാൾ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നതാണ് ഇതെന്ന സന്ദേശം കൂടിയാണ് തങ്ങൾ മുന്നോട്ടു വെക്കുന്നതെന്നും ലുലു, കാർഫോർ, നെസ്റ്റോ, കെഎം ട്രേഡിംഗ്, ഗ്രാൻഡ്, തലാൽ, സഫീർ എന്നീ ഹൈപ്പർ സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ തങ്ങൾ നൽകുന്ന ഒറിജിനൽ ഒമേഗ ഓയിൻ്റ്മെൻ്റാണ് വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിപ്പീൻസ് ആസ്ഥാനമായ ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽസ് ഇൻകോർപറേറ്റഡാണ് ഒമേഗ പെയിൻ കില്ലർ ഓയിൻ്റ്മെൻ്റ് അടക്കമുള്ള മെഡിക്കൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഉൽ പന്നങ്ങളിലൊന്നാണ് ഒമേഗ പെയിൻ കില്ലർ ഓയിൻ്റ്മെൻ്റ്. യുഎഇയിൽ നിക്ഷേപമുള്ള ഇന്ത്യയിൽ നിന്നുള്ളവരുടെ കമ്പനിയാണ് ഇതിൻ്റെ വിതരണമെന്നതിനാൽ ഈ വിഷയത്തിൽ ഫിലിപ്പീൻസ്, ഇന്ത്യൻ, യുഎഇ സർക്കാർ അധികൃതർ കമ്പനിക്കൊപ്പമുണ്ട്. ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ഈ മൂന്ന് രാജ്യങ്ങളിലെയും സർക്കാർ അധികൃതരും കാണുന്നത്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികളുമായി തങ്ങൾ മുന്നോട്ടു പോകുമെന്ന് കമ്പനിയധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
കൂടാതെ ഇത്തരത്തിൽ വഞ്ചന നടത്തുന്നവർക്കുള്ള ശക്തമായ താക്കീതാണ് നടപടികളിൽ പ്രതിഫലിക്കുന്നതെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു. ഒമേഗ പെയിൻ കില്ലറിന് പുറമെ, കാസിനോ ഡിസ്ഇൻഫെക്റ്റൻ്റ്, ഡോ.വോങ്സ് സൾഫർ സാപ്, എഫിക്കസെൻ്റ് ഓയി ൽ, സോപ്പുകൾ, ബോഡി സ്പ്രേ, കേശചർമ സംരക്ഷണ ഉത്പന്നങ്ങൾ, ഹെർബൽ ഉൽപന്നങ്ങൾ തുടങ്ങിയവയും അൽ ബൽദാൻ്റെ വിതരണ ശൃംഖലയിലുണ്ട്. ഈ രാജ്യത്തെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനാകുന്ന വിധം സാമൂഹിക ജീവകാരുണ്യ രംഗങ്ങളിലും അൽ ബദാൻ കമ്പനി നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.
യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡർ ഹിസ് എക്സലൻസി അൽഫോൻസോ ഫെർഡിനാൻഡ് എവെർ, ദുബായ് ഫിലിപ്പീൻസ് കോൺസുലേറ്റിലെ വൈസ് കോൺസുൽ ഹിസ് എക്സലെൻസി പൗലോ ബെല്ലെ ഡി എബോറ എന്നിവർ വാർത്താ സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
അൽ ബുൽകാൻ ഡയറക്ടർ റോബി വർഗീസ്, ഡയറക്ടറും സി.ഫ്.ഒയുമായ ഷീല വർഗീസ്, ഐപിഐ വൈസ് പ്രസിഡൻ്റ് റയാൻ ഗ്ളെൻ, ഐപിഐ ഗ്ളോബൽ മാർക്കറ്റിംഗ് മാനേജർ പാട്രിക് എന്നിവരും സന്നിഹിതരായിരുന്നു.