എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കർശന നടപടിക്കൊരുങ്ങി കെപിസിസി. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് അടക്കം പരിഗണനയിലുണ്ടെന്ന് സൂചന. എൽദോസിൻ്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. വിഷയവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വീണ്ടും പരിഗണനയിൽ വന്നിട്ടുണ്ട്.
സുഹൃത്തായ അധ്യാപികയുടെ പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു. ഇതോടെ എംഎൽഎക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസി നേതൃത്വം നിലപാട് സ്വീകരിച്ചത്. പാർലമെൻ്ററി പാർട്ടി പ്രതിനിധി എന്ന നിലയിൽ കെപിസിസി അംഗമായ എൽദോസ് പാർട്ടിയിൽ ചുമതലകൾ വഹിക്കുന്നില്ലെങ്കിലും പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാണ് ധാരണ. അധ്യാപികയുടെ പരാതിയിൽ എൽദോസിനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. ഇത് വരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി എന്തുതന്നെയായാലും എൽദോസിന് ജാഗ്രത കുറവുണ്ടായെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എൽദോസിൻ്റെ പെരുമാറ്റത്തെ കുറിച്ച് മുൻപും ചില പരാതികൾ ഉയർന്നുവന്നതായും നേതാക്കൾ പറയുന്നു.
പരാതിയിൽ ആരോപണം ഉയർന്നപ്പോൾ അത് കൈകാര്യം ചെയ്ത രീതിയിലും എൽദോസിന് വീഴ്ചപറ്റിയെന്ന് നേതാക്കൾ വിലയിരുത്തി. എൽദോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി നിലപാടും പൊലീസിൻ്റെ സമീപനവും കെപിസിസി നിരീക്ഷിക്കുന്നുണ്ട്. അതുകൂടി പരിഗണിച്ചാവും നടപടിയെടുക്കുക.