അബുദാബിയിലെ ഇരട്ട കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട്ടെ പ്രവാസി വ്യവസായി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ഡെൻസി എന്നിവരുടെ മരണം കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് കേരള പൊലീസിന് ലഭിച്ചു. അബുദാബിയിൽ കൊല്ലപ്പെട്ട ഇരുവരുടേയും മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തിയത് കേരളത്തിലാണ്.
ഹാരിസിനെയും ഡെന്‍സിയെയും വധിച്ചതായി മൈസൂരിലെ പാരമ്പര്യ വൈദ്യന് ഷാ ബാ ഷരീഫ് വധക്കേസിലെ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹാരിസിന്റെ കൈയിലെ മുറിവ് ആഴത്തിലുള്ളതാണെന്നും, സ്വയം മുറിച്ചതല്ലെന്നും ഇത് കൊലപാതകത്തിന് തെളിവാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
2020 മാര്‍ച്ച് 5നാണ് ഹാരിസിനെയും ഡെന്‍സിയെയും മരിച്ച നിലയിൽ അബുദാബിയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. ഡെന്‍സിയെ കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്റെ കണ്ടെത്തൽ. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഈ നിഗമനം ശരിവെക്കുന്നതായിരുന്നു. തുടര്‍ന്ന് ഹാരിസിന്റെ മൃതദേഹം മാര്‍ച്ച് 9ന് നാട്ടിലെത്തിച്ച് കുന്ദമംഗലം ഈസ്റ്റ് മലയമ്മ ജുമാമസ്ജിദില്‍ കബറടക്കി. ഡെന്‍സിയുടെ മൃതദേഹം ചാലക്കുടി പള്ളിയിലും സംസ്കരിച്ചു.
മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹാരിസിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരി ഫ എന്നിവരുടെ പരാതിയിൽ കൊലക്കുറ്റത്തിന് നിലമ്പൂർ പൊലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ അപേക്ഷ പ്രകാരം ഹാരിസിന്റെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ ഓഗസ്റ്റ് 8ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഓഗസ്റ്റ് 25 ന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് ഡെൻസിയുടെ പോസ്റ്റ്മോർട്ടവും നടത്തി.