കോവിഡ് 19 ന്റെ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിൽ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തു വിട്ട കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തിൽ നടത്തിയ ടെസ്റ്റുകളുടെ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. പിന്നീട് ഇത് ഒൻപത് ശതമാനമായി കൂടിയെന്നും യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
യുഎസിൽ സമീപകാലത്ത് സ്ഥിതീകരിച്ചിട്ടുള്ള കോവിഡ് കേസുകളിൽ ഒൻപത് ശതമാനത്തിലധികവും ബിഎ.4.6 ആണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കിൽ പറയുന്നു. അതേസമയം മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഒമിക്രോണിന്റെ ബിഎ.4 എന്ന വകഭേദത്തിന്റെ പിൻഗാമിയാണ് ബിഎ.4.6. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ബിഎ.5 എന്ന വകഭേദവും ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം ഗുരുതരമായ രോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മുൻപുണ്ടായിരുന്ന വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്