പൂർണ ഗർഭിണിയായ യുവതിയ്ക്ക് വാട്ട്സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഒരു ഡോക്ടർ. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള വിദൂര ഗ്രാമമായ കേരനിലാണ് വിചിത്ര സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രസവ സംബന്ധമായ സങ്കീർണതകൾ നേരിട്ട ഗർഭിണിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രധാന ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഡോക്ടർ വാട്സാപ്പ് വീഡിയോ കാൾ വഴി പ്രസവം നടത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കേരൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീർണതകൾ യുവതി നേരിട്ടിരുന്നതിനാൽ വിദഗ്ധ ചികിത്സ ആവശ്യമായിരുന്നു. ഇതിനെ തുടർന്ന് യുവതിയെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ ശൈത്യകാലത്ത് കുപ്വാര ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരൻ ഗ്രാമം ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. വായു മാർഗം മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ കഴിയുകയുള്ളു. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടർച്ചയായ മഞ്ഞുവീഴ്ചമൂലം ഇതിന് സാധിച്ചില്ല. ഇതോടെ ബദൽ മാർഗം തേടേണ്ടി വന്നു. ഇതിന് ശേഷമാണ് ക്രാൾപോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പർവേസ് വാട്ട്സ്ആപ്പ് കോളിലൂടെ യുവതിയുടെ പ്രസവം നടത്തിയത്.
കേരൻ പിഎച്ച്സിയിലെ ഡോ. അർഷാദ് സോഫിക്കും പാരാമെഡിക്കൽ സ്റ്റാഫിനും ഡോ. പർവേസ് നിർദ്ദേശങ്ങൾ നൽകുകയും അതനുസരിച്ച് പ്രസവം നടത്തുകയുമായിരുന്നു. നീണ്ട ആറ് മണിക്കൂറിന് ശേഷമാണ് യുവതി ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായും കുപ്വാര ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ മിർ മുഹമ്മദ് ഷാഫി പറഞ്ഞു.