അടുത്തകാലങ്ങളില്‍ മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയായിരുന്നു പിഎം ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകളെന്ന് എം.പി എ എ റഹിം. സമാനമായ സാഹചര്യമാണ് ഓമനക്കുട്ടനെതിരെ മുമ്പ് ഉണ്ടായതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഈ പറയുന്ന പരീക്ഷ എഴുതാനുള്ള അപേക്ഷ പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു ആര്‍ഷോ.ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടത് വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്ത്തകന് കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു.പകരം കള്ള വാര്‍ത്ത ബ്രെക്കിങ് ന്യൂസും രാത്രി ചര്‍ച്ചയുമൊക്കെയായി ആളിക്കത്തിച്ചു.
ഇത് യാദൃശ്ചികമല്ല.ആസൂത്രിതമാണ്.എസ്എഫ്ഐയെയും അതിന്റെ സെക്രട്ടറിയേയും പൊതുബോധത്തില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചന ഇതില്‍ പകല്‍ പോലെ വ്യക്തമാണെന്ന് റഹീം പറഞ്ഞു.
ഓമനക്കുട്ടന് കള്ളനുമല്ല.എന്നാല്‍ ഈ വാര്‍ത്തകള്‍ കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണ്.ഓമനക്കുട്ടനെതിരായ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ഒഴികെ മറ്റെല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ക്ഷമ ചോദിച്ചിരുന്നു. ആര്‍ഷോയുടെ വാദമാണ് ശരി എന്നും മാര്‍ക്ക് തിരിമറി എന്ന വാര്‍ത്ത തെറ്റാണെന്നും വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ ഇന്നലെ പറയുകയും ചെയ്തു.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് ധാര്‍മികത എന്നൊന്ന് വേണ്ടെന്നാണോ? ഓമനക്കുട്ടനെതിരെ വ്യാജ വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആ മാധ്യമ സ്ഥാപനങ്ങളില്‍ നടപടിയുണ്ടായാതായി അറിയില്ല. ആര്‍ഷോയ്ക്ക് എതിരെ കള്ള വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഓരോ മാധ്യമ സ്ഥാപനവും എടുത്തതോ എടുക്കാന്‍ പോകുന്നതോ ആയ നടപടി എന്തായിരിക്കും? തെറ്റ് ചെയ്യുന്ന ആള് എന്ത് നടപടിയ്ക്കാണ് വിധേയമാകുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ എന്തോ സവിശേഷമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന ഒരു തെറ്റായ ധാരണയും ഒരു മാധ്യമ പ്രവര്‍ത്തകനും വേണ്ട.നിങ്ങളുടെ വാര്‍ത്തകളില്‍ അങ്ങേയറ്റത്തെ ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ടാകണം.മറുഭാഗം കേള്‍ക്കണം കേള്‍പ്പിക്കണം ക്രോസ്ചെക്ക് ചെയ്ത് ശരി ജനങ്ങളെ അറിയിക്കണം.വാര്‍ത്തകളില്‍ അങ്ങേയറ്റത്തെ ഉത്തരവാദിത്വം കാണിക്കണം.നിങ്ങളൊഴികെ,മറ്റെല്ലാവരും ചാഞ്ഞു നില്ക്കുന്ന പാഴ്മരം മാത്രമാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.