കേരളത്തിലെ രാഷ്ട്രീയക്കാർക്കെതിരെ കടുത്ത വിമർശനവുമായി നടൻ ശ്രീനിവാസൻ. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടതെന്നും, അവരെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യമെന്നും അദ്ദേഹം തുറന്നടിച്ചു. നമ്മുടെ നാട്ടിൽ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ഇതിനെ തെമ്മാടിപത്യം എന്നാണ് വിളിക്കാനാണു താൽപര്യപ്പെടുന്നതെന്നും ശ്രീനിവാസൻ തുറന്നുപറഞ്ഞു. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു പ്രതികരണം.
ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം ഡെമോക്രസിയെക്കുറിച്ചും സംസാരിച്ചു. ‘1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണ് ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തിൽനിന്നു പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം.’ അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞതായും ശ്രീനിവാസൻ പറയുന്നു.
ഇന്ന് സോക്രട്ടീസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് പറയുന്നു ശ്രീനിവാസൻ. ‘കാരണം രാഷ്ട്രീയത്തിലെ പേരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണുള്ളത്. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യമെന്നാണ്. വളരെ ദയനീയമായ ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആളുകൾ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരിക്കുന്നു. അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല.’ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണെന്നും ശ്രീനിവാസൻ പറഞ്ഞു.