ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടർന്ന് ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
പെലെയെ പോലൊരു കായിക താരം ലോകത്തില്ലെന്ന് നിയുക്ത ബ്രസിൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. ബ്രസീൽ എന്ന രാജ്യത്തിന്റെ പേര് അദ്ദേഹം ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് പോലെ മറ്റാർക്കും സാധിച്ചിട്ടുമില്ല. അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല മൈതാനത്ത് വിസ്മയങ്ങൾ തീർക്കുകയായിരുന്നു. നന്ദി പെലെ- ലുല കുറിച്ചു.
ഇന്ന് പുലർച്ചെയാണ് ഫുട്ബോൾ മാന്ത്രികൻ പെലെ ലോകത്തോട് വിട പറഞ്ഞത്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു പെലെ. സാവോ പോളോയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പെലെയുടെ ഏജന്റ് ജോ ഫ്രാഗയും മകളുമാണ് മരണം സ്ഥിരീകരിച്ചത്.