ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ നടത്തിയ ചീത്തവിളി വിറ്റുപോയത് 63,200 ഡോളറിന് (52.4 ലക്ഷം രൂപ). പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന പരാമർശങ്ങൾ എഴുതിയ, പ്രധാനമന്ത്രി ഒപ്പിട്ട കുറിപ്പടിയാണ് വൻ തുകയ്ക്കു ലേലത്തിൽ പോയത്.
എസിടി പാർട്ടി നേതാവ് ഡേവിഡ് സെയ്മർക്കെതിരേ ജസീന്ത നടത്തിയ മോശം പരാമർശം മൈക്രോഫോണിൽ പതിഞ്ഞതാണു വിവാദമായത്. പരാമർശത്തിൽ പ്രധാനമന്ത്രി പിന്നീട് മാപ്പുപറഞ്ഞു. ന്യൂസിലൻഡിലെ പ്രോസ്റ്റേറ്റ് കാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള പണസമാഹരണയജ്ഞത്തിന്റെ ഭാഗമായാണു കുറിപ്പ് ലേലം ചെയ്തത്.
പാർലമെന്റിന്റെ ഔദ്യോഗികരേഖയായ കുറിപ്പിൽ സെയ്മറും ഒപ്പിട്ടിരുന്നു. ഇരുവരും സംയുക്തമായാണു ലേലത്തിന്റെ സാധ്യതകൾ ആരാഞ്ഞത്. ലേലത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.