യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം നാളെ. വിക്ഷേപണത്തിന് മുന്നോടിയായുളള അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയായതായി റാഷിദ് റോവറിനെ ചന്ദ്രനില്‍ ഇറക്കുന്ന ജപ്പാന് ആസ്ഥാനമായുളള ഐ സ്പേസ് ഇന്ക് അറിയിച്ചു. ഹകുട്ടോ ആർ മിഷന് 1 ലൂണാർ ലാന്റർ, സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റുമായി സംയോജിപ്പിക്കുന്ന പ്രവർത്തനങ്ങള്‍ നടത്തിയെന്നും യുഎഇ സമയം നാളെ ഉച്ചക്ക് 12.39ന് വിക്ഷേപണമുണ്ടാവുമെന്നും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 40-ൽ നിന്നാണ് റാഷിദ് റോവർ വിക്ഷേപിക്കുക. 10 കിലോഗ്രാം ഭാരമുളളതാണ് റാഷിദ് റോവർ. വിക്ഷേപണം നടത്തി അഞ്ച് മാസത്തിന് ശേഷം 2023 ഏപ്രിലില്‍ ആണ് റോവർ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയമായാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. മാരെ ഫ്രിഗോറിസിന്റെ തെക്കുകിഴക്കൻ പുറം അറ്റത്തുള്ള അറ്റ്ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ആദ്യം ഇറങ്ങുക.
ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയും ചന്ദ്രന്റെ പൊടി, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങൾ എന്നിവകുറിച്ചെല്ലാം കൂടുതല്‍ വിവരങ്ങള്‍ നല്കുകയെന്നുളളതാണ് റാഷിദ് റോവറിന്റെ ദൗത്യം. ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരിലാണ് യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം. ദൗത്യം വിജയിച്ചാൽ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമാകും ഇത്.