ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ കരം പതിഞ്ഞ പന്തിന്റെ ലേലം നവംബർ 16ന് ലണ്ടനിൽ വച്ച് നടക്കും. ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വസ്തുവായാണ് ഈ പന്തിനെ കണക്കാക്കുന്നത്. 2022 ലെ ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ലേലം എന്നതുകൂടി കണക്കിലെടുത്താൽ ലേലമൂല്യം ഏറുമെന്ന് വിലയിരുത്തുന്നു.
ഇതിഹാസതാരം ഡീഗോ മറഡോണയുടെ കാലിൽനിന്നും ‘കൈയിൽനിന്നും’ പിറന്ന രണ്ടു ഗോളുകൾ ആ പന്തിലൂടെയാണ്. കുറഞ്ഞത് 30 ലക്ഷം യുഎസ് ഡോളർ (ഏകദേശം 24 കോടി രൂപ) ലേലത്തിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ തുക ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രഹാം ബഡ് ഓക്ഷൻസാണ് ലേലത്തിന് നേതൃത്വം നൽകുന്നത്. മറഡോണയുടെ മരണശേഷം നടക്കുന്ന ലേലം എന്ന പ്രത്യേകതയും ഇതിനുണ്ട്.
സ്പോർട്സ് വസ്തുക്കളിൽ ലേലത്തിലൂടെ ലഭിക്കുന്ന തുക റെക്കോർഡ് തകർക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത് . അന്ന് ‘ദൈവത്തിന്റെ കൈ ഗോൾ’ അനുവദിച്ച് വിവാദനായകനായ തുനീസിയൻ റഫറി അലി ബിൻ നാസർ ആണ് പന്ത് ലേലത്തിനു വച്ചത്. മത്സരത്തിനു ശേഷം പന്ത് അലി ബിൻ നാസർ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും മനോഹരമായ ഗോൾ നേടാൻ ഭാഗ്യമുണ്ടായതു മറഡോണയ്ക്കാണ്. ഏറ്റവും വിവാദമയായ ലോകകപ്പ് ഗോളിന്റെ ഉടമയും അദ്ദേഹം തന്നെ.
1986 ലെ ലോകകപ്പിൽ മെക്സിക്കോയിലെ അസ്ടെക്ക് സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോഴാണ് അർജന്റീനയുടെ നായകന്റെ കാലിൽനിന്ന് ആ ഗോളുകൾ പിറന്നത്. വിവാദമായ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെട്ട ഗോൾ നേടി നാലു മിനിറ്റുകൾക്കുശേഷമായിരുന്നു ഈ ഗോൾ ജന്മമെടുത്തത്. സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റമായിരുന്നു അന്ന് നടന്നത്. ഈ ഗോളിന്റെ ഓർമയ്ക്കായി പിറ്റേന്നു തന്നെ അസ്ടെക്ക് സ്റ്റേഡിയത്തിൽ സ്മരണിക ഫലകവും സ്ഥാപിക്കപ്പെട്ടു