ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ഹാലോവീൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 149 പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ 19 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം മരിച്ചവരിൽ കൂടുതൽ പേരും ചെറുപ്പക്കാരാണ്.
ഒക്ടോബർ മാസാന്ത്യത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ കൊണ്ടാടുന്ന ദിനമാണ് ഹാലോവീൻ. വിളവെടുപ്പ് ദിനമെന്നും ആത്മാക്കളുടെ ദിനമെന്നും മരണപ്പെട്ടവരെ ഓർമിക്കുന്ന ദിനമെന്നുമെല്ലാം വിശേഷണങ്ങളുണ്ട്. ഈ ദിനത്തിൽ ഭീതി പടർത്തുന്ന വസ്ത്രങ്ങൾ ധരിക്കുകയും വീടുകൾ അത്തരത്തിൽ അലങ്കരിക്കുകയുമൊക്കെ ചെയ്യാറുണ്ട്.
ഇത്തവണ ഹാലോവീൻ ആഘോഷങ്ങൾക്കായി തലസ്ഥാന നഗരമായ സോളിൽ ഒരു ലക്ഷത്തോളം പേരായിരുന്നു തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്.
ഹാമിൽട്ടൻ ഹോട്ടലിനു സമീപത്തെ ഇടുങ്ങിയ വഴിയിൽ ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഇവിടേക്ക് ഒരു പ്രമുഖവ്യക്തിയെത്തിയതോടെ ആളുകൾ കൂട്ടത്തോടെയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൻ്റെ സാഹചര്യത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചു ചേർത്തു. കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷമായതിനാലാണ് ആളുകൾ കൂട്ടത്തോടെയെത്തിയത്.