രാജ്യത്ത് കുട്ടികള്‍ക്ക് നല്കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പനയ്ക്ക് ഇന്തോനേഷ്യ നിരോധനം ഏർപ്പെടുത്തി. കുട്ടികൾക്കിടയിൽ മാരകമായ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നിരോധന ഉത്തരവ് പുറത്തിറക്കിയത്.
സിറപ്പില്‍ അടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം ഇന്തോനേഷ്യയില്‍ ഈയടുത്ത മാസങ്ങളിലായി 133 കുട്ടികളാണ് മരിച്ചത്. സിറപ്പ് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ കുട്ടികളിലെ 200ലധികം വൃക്കരോഗികളെകുറിച്ച് പഠനം നടത്തി വരികയാണ്. മരിച്ച 133 കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരാണ്. ഔദ്യോഗിക കണക്ക് ഇതില്‍ കൂടുതലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനും ഗുരുതരമായ വൃക്ക തകരാറുകള്‍ക്കു കാരണമായേക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്തോനേഷ്യയുടെയും നടപടി. ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയത്. ഈ കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.
പനിയ്ക്കും ചുമയ്ക്കുമായി നല്കുന്ന സിറപ്പാണ് ആരോഗ്യത്തിന് ഹാനികരമാവുന്നത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയ്ക്കും അവ പുറത്തിറക്കുന്ന മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. അവിശ്വസനീയമായ അളവില്‍ മരുന്നുകളില്‍ ഡൈഎതിലിന്‍ ഗ്ലൈകോളും എഥിലിന്‍ ഗ്ലൈക്കോളും കമ്പനി ചേര്‍ക്കുന്നതായാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.