സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന ആവശ്യം മുന്നോട്ട് വച്ചാണ് ദയാബായി സമരം ചെയ്യുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്, സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു എന്നിവരെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു.
കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് ദയാബായിയുടെ പ്രധാനാവശ്യം. ജില്ലയിലെ ആശുപത്രി സംവിധാനങ്ങൾ പരിമിതമാണ്. അതുകൊണ്ട് തന്നെ ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചത്. അതേസമയം പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സമരത്തോട് പൂർണമായും മുഖംതിരിക്കുകയാണ് സർക്കാർ ചെയ്തത്.
14 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുകയാണ്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതോടെ ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻപോയാലും കുഴപ്പമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദയാബായി. പലതവണ പോലീസെത്തി ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കുമാറ്റിയിരുന്നെങ്കിലും ആശുപത്രിക്കിടക്കയിലും നിരാഹാരം തുടർന്നു. യു.ഡി.എഫ് നേതാക്കൾ മുതൽ മനുഷ്യാവകാശ സംഘടനകൾവരെ സമരത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിനു മുന്നിലെ സമര പന്തലിൽ എത്തിയിരുന്നു.