ദില്ലി: സീതാറാം യെച്ചൂരി മരിച്ച ഒഴിവിൽ പിബിയിലെ സീനിയർ നേതാക്കളിൽ ഒരാൾക്ക് പാർട്ടി ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയേക്കും. ഇക്കാര്യത്തിൽ പിബി അംഗങ്ങൾക്കിടയിൽ ധാരണയായെന്നാണ് സൂചന. എന്നാൽ ഒരാഴ്ച കഴിഞ്ഞേ ഇക്കാര്യത്തിൽ ഔദ്യോഗിക നടപടി ക്രമങ്ങൾ ആരംഭിക്കൂവെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ച് വൃന്ദ അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാകും. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളായ എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി കോൺഗ്രസ് വരുന്നത് താത്കാലിക ചുമതല സീനിയർ നേതാവിന് നൽകി സമ്മേളനത്തിൽ പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാനാണ് നിലവിൽ നേതാക്കൾക്കിടയിലെ ധാരണ.
അതേസമയം അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനമുണ്ട്. നിലവില്‍ മൃതദേഹം അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ട ഡൽഹി എയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 11 മണി മുതല്‍ 3 മണിവരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും.