തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ജൂലൈ മുപ്പത് മുതൽ ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 53.95 കോടി രൂപയെന്ന് കണക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായുള്ള ഔദ്യോഗിക പോർട്ടൽ വഴിയും യുപിഐ വഴിയും ലഭിക്കുന്ന തുകയുടെ വിവരങ്ങളാണ് ഇത്.
അതേസമയം വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ നടന്നുവെന്ന് പിണറായി പറഞ്ഞു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൃതദേഹങ്ങളും ശരീരഅവശിഷ്ടങ്ങളും സംസ്കാരിക്കാനായി കൂടുതൽ സ്ഥലം ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ കൂടുതൽ പരിശോധന നടത്താൻ ഇന്ത്യൻ നേവിയോട് ആവശ്യപ്പെടും. മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താൻ ഡിഎൻഎ പരിശോധനഫലം വേഗത്തിൽ ലഭ്യമാകേണ്ടതുണ്ട്. ഇതിനായി സ്വകാര്യ ലാബിലും ഡിഎൻഎ പരിശോധന നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാുള്ള നടപടി ആരംഭിക്കും. തെരച്ചിലിൽ തുടർനടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകർന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നൽകാൻ തദ്ദേശ വകുപ്പ് കണക്ക് എടുക്കും. 2391 പേർക്ക് ഇത് വരെ കൗൺസിലിംഗ് നൽകിയെന്നും കുട്ടികളുടെ മാനസിക സംഘർഷം കുറക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാർ മല സ്കൂൾ പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പിൽ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.