കുവൈറ്റ്: മംഗഫ് ലേബർ ക്യാംപിലെ അഗ്നിബാധയിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ കുവൈത്ത് അമീർ ഉത്തരവിട്ടു. 50 വിദേശ തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് ആശ്വാസ ധനം നൽകാൻ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിട്ടത്.
അഗ്നിബാധയിൽ മരിച്ച 50 പേരിൽ 46ഉം ഇന്ത്യക്കാരാണെന്ന് ഇന്നലെ കുവൈത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ബാക്കി മൂന്ന് പേർ ഫിലിപ്പീനി പൗരൻമാരാണ്. മരണപ്പെട്ട ഒരാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ബുധനാഴ്ച 49 മരണങ്ങളായിരുന്നുവെങ്കിൽ ഇന്നലെ രാത്രി ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെയാണ് മരണസഖ്യം അൻപത് ആയി ഉയർന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുവൈത്ത് സൈനിക വിമാനത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് മാറ്റുമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പറഞ്ഞു. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടു പോയിരുന്നു.
നരഹത്യ, അന്യായമായ പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഒരു കുവൈറ്റ് പൗരനെയും രണ്ട് പ്രവാസികളെയും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടതായി പ്രോസിക്യൂഷൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച വൈകി പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ സന്ദർശിച്ചതായും പ്രസ്താവനയിൽ പറയുന്നു.
പുലർച്ചെ നാല് മണിയോടെ ആരംഭിച്ച തീപിടിത്തതെ തുടർന്നുണ്ടായ ശക്തമായ കറുത്ത പുകയാണ് കൂടുതൽ പേരുടെ മരണത്തിനും കാരണമായതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മുറിയിലുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നും
പിന്നീട് തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നുവെന്നും അഗ്നിശമനസേനയുടെ അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലാണ് ഗാർഡിൻ്റെ മുറി. തീപിടിത്തം ഉണ്ടാകുമ്പോൾ കെട്ടിടത്തിനുള്ളിൽ 179 തൊഴിലാളികളും 17 പേർ പുറത്തുമാണ് ഉണ്ടായിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 196 പേരിൽ 175 ഇന്ത്യക്കാരും 11 ഫിലിപ്പിനോകളും ബാക്കിയുള്ളവർ തായ്ലൻഡ്, പാകിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.