ദില്ലി: മൂന്നാം മോദി സർക്കാരിന് വഴിയൊരുക്കി എൻഡിഎ യോഗം കഴിഞ്ഞതോടെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്ക് ചൂട് പിടിച്ചു. ഒന്ന്, രണ്ട് മോദി സർക്കാരുകളിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ മന്ത്രിസഭാ രൂപീകരണം പൂർണമായും മോദിയുടെ താത്പര്യമനുസരിച്ചാണ് നടന്നത്. എന്നാൽ എൻഡിഎ സഖ്യകക്ഷികളുടെ ബലത്തിൽ അധികാരത്തിലേറുന്ന പുതിയ മോദി സർക്കാരിൽ മോദിക്ക് പൂർണമായ പിടിയില്ല. തങ്ങളില്ലാതെ മോദി മൂന്നാം സർക്കാർ നിലനിൽക്കില്ല എന്നറിയുന്നതിനാൽ സഖ്യകക്ഷികളും പരമാവധി വില പേശുന്നുവെന്നാണ് ദില്ലിയിൽ നിന്നുള്ള വിവരം.
പുറത്തു വരുന്ന റിപ്പോർട്ടുകളുനസരിച്ച് മൂന്നാം മോദി സർക്കാരിൽ നിർണായക പദവികൾക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി. നിർണായക വകുപ്പുകളും മന്ത്രിസ്ഥാനവും നായിഡു ലക്ഷ്യമിടും എന്നുറപ്പായിരുന്നുവെങ്കിലും ലോക്സഭാ സ്പീക്കർ സ്ഥാനത്തിന് കൂടി ആവശ്യം ഉന്നയിച്ച് നായിഡു കളം മാറ്റിയിട്ടുണ്ട്.
അഭിപ്രായ ഐക്യമില്ലാത്ത വിഷയങ്ങളിൽ പോലും പാർലമെൻ്റിൽ ചർച്ച നടത്തിയും പ്രതിപക്ഷത്തിൻ്റെ അഭിപ്രായം ഒരു പരിധി വരെ മാനിച്ചും അവരുടെ പ്രതിഷേധത്തിന് ചെവി കൊടുത്തുമാണ് ഇതുവരെ സർക്കാരുകൾ നിയമനിർമ്മാണം നടത്തിയിരുന്നത്. എന്നാൽ ഇതിന് തീർത്തും ഘടകവിരുദ്ധമായാണ് കഴിഞ്ഞ രണ്ട് മോദി സർക്കാരുകൾ പ്രവർത്തിച്ചത്. പ്രതിപക്ഷ അംഗങ്ങൾ നിരന്തരം സസ്പെൻഷനിൽ ആക്കുന്ന കാഴ്ച രണ്ടാം മോദി സർക്കാരിൻ്റെ കാലത്ത് പാർലമെൻ്റിൽ പതിവായിരുന്നു. പാർലമെൻ്റിലെ അംഗബലം സർക്കാരിൻ്റെ ഏത് താത്പര്യവും നടപ്പാക്കാനുള്ള ഉപാധിയായി ബിജെപി കണ്ടിരുന്നു. ഈ രീതിയിൽ പാസ്സാക്കിയ കർഷക ബില്ലും ഇലക്ട്രൽ ബോണ്ടും പിന്നീട് പിൻവലിക്കേണ്ട വന്ന ചരിത്രവുമുണ്ട്.
ഈ നീക്കങ്ങളെല്ലാം സ്പീക്കർ മുൻനിർത്തിയാണ് ബിജെപി നടത്തിയത്. അതിനാൽ തന്നെ ലോക്സഭാ സ്പീക്കർ സ്ഥാനം കൈവിട്ട് കൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കം ബിജെപി നടത്തുമോ എന്ന് കണ്ടറിയണം. ഒരു രാഷ്ട്രീയതന്ത്രജ്ഞനായ ചന്ദ്രബാബു നായിഡു എല്ലാ കക്ഷി നേതാക്കളുമായും സമ്പർക്കം പുലർത്തുന്നയാളാണ്. അതിനാൽ തന്നെ ടിഡിപിക്ക് സ്പീക്കർ സ്ഥാനം കിട്ടിയാൽ എല്ലാം എംപിമാരേയും ഒന്നിച്ചു നിർത്തി മാത്രമേ പാർലമെൻ്റും സ്പീക്കറും പ്രവർത്തിക്കൂ.
സ്പീക്കർ സ്ഥാനം ഇല്ലാത്ത ഏഴോ എട്ടോ ക്യാബിനറ്റ് പദവികളും ഒരു സഹമന്ത്രിസ്ഥാനവും വേണം എന്നാണ് നായിഡു ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. റോഡ് ഗതാഗതം, ഗ്രാമവികസനം, ആരോഗ്യം, ഹൗസിംഗ് & നഗരകാര്യം, കൃഷി, ജലശക്തി, ഐ.ടി, വാണിജ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരിക്കുന്നത്. ധനവകുപ്പിൽ സഹമന്ത്രിസ്ഥാനവും അദ്ദേഹം ലക്ഷ്യമിടുന്നു. ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന നഗരമായ അമരാവതിയുടെ നിർമ്മാണത്തിനും അദ്ദേഹം കേന്ദ്രപിന്തുണ ഉറപ്പാക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണം എന്നതാണ് നായിഡുവിൻ്റെ മറ്റൊരു ആവശ്യം.
നിതീഷ് കുമാറിൻ്റെ ജെഡിയു പുതിയ മന്ത്രിസഭയിൽ മൂന്ന് ക്യാബിനറ്റ് മന്ത്രിപദവികളാണ് ആവശ്യപ്പെടുന്നത്. ഗ്രാമവികസനം, റെയിൽവേ, ജലവിഭവ വകുപ്പുകളിലൊന്നും ജെഡിയു ആഗ്രഹിക്കുന്നു. ബിഹാറിൽ നിന്നും അഞ്ച് സീറ്റിൽ വിജയിച്ച ചിരാഗ് പാസ്വാൻ്റെ ലോക്ജനശക്തി പാർട്ടി ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രിസ്ഥാനവും ആവശ്യപ്പെടുന്നു. ഗയയിൽ നിന്നും വിജയിച്ച മുൻ ബിഹാർ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതിൻ റാം മാഞ്ചിയും ഒരു ക്യാബിനറ്റ് മന്ത്രി പദവി ആവശ്യപ്പെടുന്നു. റെയിൽവേ അടക്കം മൂന്ന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും ജെഡിയുവിന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കർണാടകയിൽ രണ്ട് എംപിമാരെ വിജയിപ്പിച്ച ജെഡിഎസ് കൃഷി വകുപ്പ് വേണമെന്ന ആഗ്രഹം ബിജെപിയെ അറിയിച്ചിട്ടുണ്ട്. ശിവസേന ഏക്നാഥ് ഷിൻഡേ ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രി സ്ഥാനവും ആണ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം ആവശ്യപ്പെട്ട അത്രയും പദവികളോ ഇഷ്ടപ്പെട്ട വകുപ്പോ ഒന്നും സഖ്യകക്ഷികൾക്ക് ബിജെപി അനുവദിക്കാൻ സാധ്യതയില്ല. ജെപി നദ്ദ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരാണ് സഖ്യകക്ഷികളുമായി ചർച്ച നടത്തുന്നത്. വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാവും.
വിദേശകാര്യം, ആഭ്യന്തരം, പ്രതിരോധം, റെയിൽവേ, ഗതാഗതം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കാനാണ് എല്ലാ സാധ്യതയും. മോദിയുടെ ആശയവും വികസന ലക്ഷ്യങ്ങളും പൂർത്തിയാക്കാൻ ഈ വകുപ്പുകൾ ബിജെപി മന്ത്രിമാർ തന്നെ കൈകാര്യം ചെയ്യണമെന്നാണ് പാർട്ടയിലെ പൊതുവികാരം. നിതിൻ ഗഡ്കരി കൈകാര്യം ചെയ്ത ഗതാഗത വകുപ്പിൻ്റെ പ്രകടനം മോദി സർക്കാരിന് വലിയ ജനപിന്തുണ നേടിക്കൊടുത്തിരുന്നു. വന്ദേഭാരതും ട്രെയിനുകളും സ്റ്റേഷൻ നവീകരണ പദ്ധതികളുമായി ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് റെയിൽവേയിൽ പുരോഗമിക്കുന്നത്. ഇതിനിടെയാണ് ഈ വകുപ്പുകളിൽ സഖ്യകക്ഷികൾ കണ്ണുവച്ചിരിക്കുന്നത്.
ടിഡിപിയെ ഉറപ്പിച്ചു നിർത്താൻ ആന്ധ്രയിൽ നിന്നുള്ള ജനസേനാ നേതാവും തെലുങ്ക് സൂപ്പർസ്റ്റാറുമായ പവൻ കല്ല്യാൺ സർക്കാരിൽ ചേരണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ സിനിമ തിരക്കുകൾ ചൂണ്ടിക്കാട്ടി പവൻ ഈ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. മൂന്നാം മോദി സർക്കാരിൽ ധനമന്ത്രിയായി ചന്ദ്രബാബു നായിഡു ചേരുമെന്നും ആന്ധ്രാപ്രദേശിൽ മകൻ നാരാ ലോകേഷിനെ മുഖ്യമന്ത്രിയാക്കുമെന്നും ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ മാസം കാലാവധി തീരുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ മൂന്നാം മോദി സർക്കാരിലുണ്ടാവാൻ സാധ്യതയുണ്ട്. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാത്തതിനാലും ഉത്തർപ്രദേശ് അടക്കം ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തിരിച്ചു വരുമെന്ന വിലയിരുത്തൽ പല രാഷ്ട്രീയ നിരീക്ഷകരും നടത്തുന്നുണ്ട്.