സിംഗപ്പൂർ എയർലൈൻസിൻ്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഖത്തർ എയർവേയ്സ് വിമാനവും ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ ആറ് ക്രൂ അംഗങ്ങളടക്കം 12 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ദോഹയിൽ നിന്നും ഡബ്ലിനിലേക്ക് വന്നതായിരുന്നു വിമാനം. 787-9 വിമാനമാണ് ആകാശച്ചുഴിയിൽ കുടുങ്ങിയത്.
തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടതെന്ന് ഡബ്ലിൻ വിമാനത്താവള അധികൃതർ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
“ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് ഫ്ലൈറ്റ് QR017 ഞായറാഴ്ച 13.00 ന് മുമ്പ് ഡബ്ലിൻ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ ടീമുകൾ വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ സജ്ജരായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് ക്യാബിൻ ക്രൂ അംഗങ്ങൾക്കും ആറ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്തപ്പോൾ തന്നെ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും വൈദ്യസഹായം ഉറപ്പാക്കി – ഡബ്ലിൻ എയർപോർട്ട് അധികൃതർ എക്സിൽ കുറിച്ചു.
വിമാനം സുരക്ഷിതമായി മാറ്റിയെന്നും സ്റ്റാഫ് വിമാനത്തിൽ പരിശോധന നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തിൽ തടസ്സമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
അതേസമയം ആകാശച്ചുഴിയിൽ കുടുങ്ങിയ വിമാനം ഏതാണ്ട് ഇരുപത് സെക്കൻഡോളം താഴേക്ക് പതിച്ചെന്ന് വിമാനത്തിലെ യാത്രക്കാരെ ഉദ്ധരിച്ച് ഐറിഷ് മാധ്യമമായ ആർ.ടി.ഇ റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് സീറ്റ് ബെൽറ്റ് സൈൻ ഇല്ലായിരുന്നുവെന്നും കഴിച്ചു കൊണ്ടിരുന്നു ഭക്ഷണമെല്ലാം പറന്നു പോയെന്നും കാത്തൽ എന്ന ഐറിഷ് യാത്രക്കാരി ആർ.ടി.ഇയോട് പറഞ്ഞു.
211 യാത്രക്കാരുമായി ഹീത്രു വിമാനത്താവളത്തിൽ നിന്നും സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം അഞ്ച് ദിവസം മുൻപാണ് മ്യാൻമറിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ച് പ്രക്ഷുബ്ധമായ ആകാശച്ചുഴിയിൽ കുടുങ്ങിയത്. ഇതേ
തുടർന്ന് വിമാനം ബാങ്കോക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സംഭവത്തിൽ 73-കാരനായ ബ്രിട്ടീഷ് പൗരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിമാനത്തിനുള്ളിൽ എടുത്ത വീഡിയോകളിലും ഫോട്ടോകളിലും ഭക്ഷണവും ലഗേജുകളും എല്ലായിടത്തും ചിതറിക്കിടക്കുന്നതും ഓക്സിജൻ മാസ്കുകൾ സീലിംഗിൽ തൂങ്ങിക്കിടക്കുന്നതും കാണാമായിരുന്നു. സംഭവത്തിൽ കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും അന്വേഷകർ വിശകലനം ചെയ്യുന്നുണ്ടെന്ന് സിംഗപ്പൂർ ഗതാഗത മന്ത്രി പറഞ്ഞു. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് ബോയിംഗ് 777-300ER ഏതാനും മിനിറ്റുകൾക്കുള്ളിൽ 1,800 മീറ്റർ (6,000 അടി) താഴേക്ക് പതിച്ചു. തീർത്തും അപ്രതീക്ഷിതമായി ഉണ്ടായ അപകടമായതിനാൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് മുറുക്കാൻ പോലും സാധിച്ചിരുന്നില്ല.