യുഎഇയിലെ താമസക്കാർക്ക് എമിറേറ്റ്സ് ഐഡിയ്ക്ക് ആവശ്യമായ വിരലടയാളം ഇനി സ്മാർട്ട് ഫോണിലൂടെ നൽകാമെന്ന് അധികൃതർ അറിയിച്ചു. പുതിയ എമിറേറ്റ്സ് ഐഡിക്ക് അപേക്ഷിക്കാനും കാർഡുകൾ പുതുക്കാനും താമസക്കാർക്ക് വീട്ടിൽ ഇരുന്ന് വിരലടയാളം നൽകാൻ കഴിയുന്ന സംവിധാനം ഉടൻ നിലവിൽ വരും.
ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബലിൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എമിറേറ്റ്സ് ഐഡി ആപ്ലിക്കേഷനുകൾ തടസ്സരഹിതമാക്കുന്ന ഒരു പുതിയ സ്മാർട്ട് സേവനം പുറത്തിറക്കുന്നതായി വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരു അപേക്ഷാ നമ്പർ അല്ലെങ്കിൽ താമസക്കാരൻ്റെ പാസ്പോർട്ടിലെ ഫോട്ടോ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. അതുവഴി ഉപയോക്താവിനെ ഫോൺ ക്യാമറയിലേക്ക് കൊണ്ടുപോയി അവരുടെ വിരലുകളും കൈപ്പത്തിയും മുഖ സവിശേഷതകളും സ്കാൻ ചെയ്യുന്നതാണ് സംവിധാനം.കൈപ്പത്തിയിലെ വിരലടയാളങ്ങളും വരകളും പകർത്താൻ അൽഗോരിതം വളരെ കൃത്യമാണെന്ന് ജൈടെക്സ് വക്താവ് പറയുന്നു.
കൂടാതെ, ഏതാനും നിമിഷത്തെ കാത്തിപ്പിനകം ഐഡികൾ പ്രോസസ്സ് ചെയ്യപ്പെടുന്നതിനാൽ, എമിറേറ്റ്സ് ഐഡി കൈവശമെത്താനുള്ള സമയം കൊറിയർ സേവനത്തെ മാത്രം ആശ്രയിച്ചിരിക്കും. അന്ന് തന്നെ ഐഡി ലഭ്യമാണെങ്കിലും അധിക ഫീസ് ഈടാക്കും. കേന്ദ്രത്തിൽ നിന്ന് നേരിട്ട് ശേഖരിക്കാനും അവസരമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് എമിറേറ്റ്സ് ഐഡിയുടെ പുതിയ വകഭേദം പുറത്തിറക്കിയത്. പുതിയ കാർഡ് വിവരങ്ങൾ മറച്ചുള്ളതും ഒരു ഇ-ലിങ്ക് സിസ്റ്റത്തിലൂടെ മാത്രം വായിക്കാൻ കഴിയുന്നതുമായതിനാൽ സുരക്ഷിതമാണ്. മുൻ വർഷത്തെ ജൈടെക്സിൽ, കാർഡ് ഉടമയുടെ മുഴുവൻ വിശദാംശങ്ങളും നൽകാൻ കഴിയുന്ന ഒരു മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ അതോറിറ്റി പ്രദർശിപ്പിച്ചിരുന്നു.
ഡിജിറ്റൽ സർട്ടിഫിക്കേഷൻ പോർട്ടലിൻ്റെ ഈ നവീകരിച്ച പതിപ്പ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ലഭ്യമാണ്. ഇതിലൂടെ മൂന്ന് സെക്കൻഡ് കൊണ്ട് മുഖം തിരിച്ചറിഞ്ഞ് ഐഡി പരിശോധിക്കാൻ സാധിക്കും.