ഷൊർണ്ണൂർ: വന്ദേഭാരത് തീവണ്ടിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂരിലെ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസിൻ്റെ പിടിയിലായത്.
അറസ്റ്റ് ചെയ്ത രണ്ട് വിദ്യാർത്ഥികളേയും സ്കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി സമ്മതിച്ചു. ഇരുവരേയും വ്യാഴാഴ്ച മലപ്പുറം തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കും.
ആഗസ്റ്റ് 21-നാണ് കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ തീവണ്ടിയുടെ ചില്ല് തകർന്നിരുന്നു. ഷൊർണ്ണൂർ സ്റ്റേഷനിൽ വണ്ടിയെത്തിയ ശേഷം പൊട്ടിയ ചില്ലിൽ സ്റ്റിക്കർ ഒട്ടിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.