ദില്ലി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗദ്ദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലേക്ക് തിരിക്കും. സെപ്തംബർ 9,10 തീയതികളിലാണ് ദില്ലിയിൽ ജി20 ഉച്ചകോടി അരങ്ങേറുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിക്ക് ശേഷം സെപ്ചംബർ 11-നും സൽമാൻ രാജകുമാരൻ ദില്ലിയിൽ തുടരുകയും നയതന്ത്രചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സൌദിയുടെ പ്രധാനമന്ത്രി കൂടിയായ സൽമാൻ രാജകുമാരൻ പ്രത്യേകം ചർച്ച നടത്തും.
സൽമാൻ രാജകുമാരൻ്റെ വരവിന് മുന്നോടിയായി സൌദ്ദി അംബാസിഡർ സാലിഹ് അൽ ഹുസൈനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ഫെബ്രുവരിയിലാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അതിനിടെ ഇന്ത്യയിലെത്തുന്ന സൽമാൻ രാജകുമാരനെ ഇസ്ലാമാബാദിൽ കൂടി എത്തിക്കാൻ പാക്കിസ്ഥാൻ സർക്കാർ സമ്മർദ്ദം ആരംഭിച്ചിട്ടുണ്ട്
അതിനിടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി സഹകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ സൽമാൻ രാജാവ് അനുമതി നൽകി. നിയോം സിറ്റിയിൽ കഴിഞ്ഞ ദിവസം സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് കരാറിന് അംഗീകാരം നൽകിയത്. ചന്ദ്രയാൻ, ആദിത്യ ദൌത്യങ്ങളിലൂടെ ഇന്ത്യ ലോകശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്. സൗദ്ദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി വകുപ്പ് മന്ത്രിയും സ്പേസ് കമ്മീഷൻ അധ്യക്ഷനുമായ അബ്ദുള്ള അൽസവാഹയെ ആണ് കരാർ ഒപ്പിടാനായി മന്ത്രിസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്.
.