ചിന്നക്കനാൽ മേഖലയിൽ വലിയ നാശം വിതച്ച അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ മേഖലയിലെ കാട്ടാനക്കൂട്ടത്തിൻ്റെ തലവനായി മാറിയ ചക്കക്കൊമ്പൻ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ ചിന്നക്കനാലിൽ ആനയിറങ്കിലിന് സമീപം ദേശീയപാതയിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ചത് ഗതാഗതത്തെ ബാധിച്ചു. ഈ ഭാഗത്തെ വഴിയോര കച്ചവടസ്ഥാപനങ്ങൾ തകർത്ത ചക്കക്കൊമ്പൻ ഇവിടെ നിർത്തിയിട്ട ഒരു കാർ തകർക്കാനും ശ്രമിച്ചു.
പ്രായം കൊണ്ടും തലയെടുപ്പ് കൊണ്ടും മുൻപിൽ ചക്കക്കൊമ്പനാണെങ്കിലും കരുത്തിൻ്റെ ബലത്തിൽ ചിന്നക്കനാലിലെ കാട്ടാനക്കൂട്ടത്തെ നയിച്ചത് അരിക്കൊമ്പനായിരുന്നു. മിക്കവാറും ഒന്നിച്ചും ഇടയ്ക്ക് ഇടഞ്ഞും കൊണ്ടുള്ള ബന്ധമായിരുന്നു ഇരു കൊമ്പൻമാരും തമ്മിലുണ്ടായിരുന്നത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ മയക്കുവെടി വയ്ക്കുന്നതിന് തലേ ദിവസം രണ്ട് കൊമ്പൻമാരും തമ്മിൽ കൊമ്പ് കോർത്തിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. മദപ്പാടിലായിരുന്ന ചക്കക്കൊമ്പന് മുൻപിൽ അന്ന് അടിതെറ്റിയ അരിക്കൊമ്പൻ അടുത്ത ദിവസം പ്രതികാരത്തിന് എത്തിയപ്പോൾ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയതും മയക്കുവെടിയേറ്റതും. മദപ്പാടിലായിരുന്ന ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ച് പേടിപ്പിച്ചാണ് അന്ന് സ്ഥലത്ത് നിന്നും മാറിയത്. മദപ്പാടിലായിരുന്നതിനാൽ തന്നെ അരിക്കൊമ്പനെ മയക്കുവെടി വച്ച് കൊണ്ടു പോയതൊന്നും ചക്കക്കൊമ്പൻ അറിഞ്ഞതുമില്ല.
അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻ്റ് പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടത്തിനൊപ്പം ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരുന്നു. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇടയ്ക്ക് അസ്വഭാവികമായ വല്ല ശബ്ദവും കേട്ടാൽ മണം പിടിച്ചും നോക്കിയും ചക്കക്കൊമ്പൻ കൂട്ടത്തിന് സംരക്ഷണം ഒരുക്കിയിരുന്നു.
അതേസമയം മുണ്ടുന്തുറ കടുവാ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ കോതയാർ ഡാം പരിസരത്ത് നിൽക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നു. തമിഴ്നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് തൻ്റെ ട്വിറ്റർ അക്കൌണ്ടിലൂടെ ഈ ചിത്രം പുറത്തു വിട്ടത്. പ്രകൃതി മനോഹരമായ പുതിയ ഇടത്ത് അരിക്കൊമ്പനെ സന്തോഷവാനായിട്ടാണ് കാണുന്നതെന്നും ഡാമിൻ്റെ ജലാശയത്തിൽ നിലയുറപ്പിച്ച കൊമ്പൻ തുമ്പിക്കൈ കൊണ്ട് പറിച്ചെടുത്ത പുല്ല് വെള്ളത്തിൽ മുക്കി കഴിക്കുകയായിരുന്നുവെന്നും സുപ്രിയ സാഹു പറഞ്ഞു. ആനയെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.