സംസ്ഥാനത്ത ട്രാഫിക് സുരക്ഷയുടെ ഭാഗമായി എ.ഐ ക്യാമറ സ്ഥാപിച്ചതില്‍ ദുരൂഹതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് സുരക്ഷയ്ക്ക് ആരും എതിരല്ല, എന്നാല്‍ പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള തുക വര്‍ദ്ധിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 151.22 കോടിക്കാണ് കെല്‍ട്രോണ്‍ എസ്.ഐ ആര്‍ടിക്ക് കരാര്‍ നല്‍കിയത്.
പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ താന്‍ അതിനെ എതിര്‍ത്തിരുന്നു. അതിന് ശേഷം ആ പദ്ധതിയെക്കുറിച്ച് കേട്ടിട്ടില്ല. പിന്നീട് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരളയെന്ന പേരില്‍ നടപ്പാക്കുകയാണെന്നും രമേശ് ചെന്നിത്തല എതിര്‍ത്തു.
2020 ജൂണിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി രംഗത്തെത്തിയത്. അന്ന് സര്‍ക്കാര്‍ ചുമതല കെല്‍ട്രോണിനെ ഏല്പ്പിച്ചുവന്നാണ് പറഞ്ഞത്. പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ളയാണ് നടക്കുന്നത്. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് എസ്ഐആര്‍ടി എന്ന കമ്പനിക്കാണ്. ബാംഗ്ലൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് മതിയായ മുന്‍പരിചയം ഇല്ല. ഈ കരാര്‍ നല്കിയ ടെണ്ടറിലും അവ്യക്തതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. എസ്ആര്‍ഐടി മറ്റു രണ്ട് കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു.
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. വിവരങ്ങള്‍ മറച്ചുവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്തപുരം നാലാഞ്ചിരയിലെ ലൈറ്റ് മാഞ്ചസ്റ്റര്‍ ലൈറ്റ്നിംഗ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള റസാദിയോ ടെക്നോളജീസ് എന്നീ കമ്പനികള്‍ക്കുമാണ് എസ്ഐആര്‍ടി ഉപകരാര്‍ നല്‍കിയത്. എന്നാല്‍ ലൈറ്റ് മാസ്റ്റര്‍ ഇതില്‍ നിന്ന് പിന്മാറുകയും മറ്റൊരുകമ്പനിയെ ഏല്‍പ്പക്കുകയും ചെയ്തു.
151 കോടിയുടെ പദ്ധതിയെന്ന് സര്‍ക്കാര്‍ പറഞ്ഞ പദ്ധതി 232 കോടി ആയെന്നും 81 കോടിയാണ് അധികം വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.