ബ്രഹ്മപുരത്തു വീണ്ടും തീപിടിത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ഊർജിത ശ്രമം തുടരുകയാണ്. കൂടുതൽ ഫയർ യൂണിറ്റുകൾ ബ്രഹ്മപുരത്തേക്ക് എത്തും. ആശങ്കപ്പെടാനില്ലെന്നും പൂർണ്ണ സജ്ജമെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.
സെക്ടർ ഒന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടി ഭാഗത്ത് നിന്നുമാണ് തീ ഉയർന്നതെന്നാണ് വിവരം. ഉണ്ടായിരിക്കുന്നത് ചെറിയ തീപിടുത്തമാണെന്നും വളരെ വേഗം തീയണക്കാൻ കഴിയുമെന്നുമാണെന്നാണ് തൃക്കാക്കര ഫയർ ഓഫീസർ അറിയിച്ചിരിക്കുന്നത്. 24 മീറ്ററോളം ഉയരമുള്ള മാലിന്യക്കൂനയാണ് സെക്ടർ ഒന്നിലേത്.
കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു. വൻതോതിൽ തീപിടുത്തം ഉണ്ടായതിന് ശേഷം വൻജാഗ്രതയാണ് അധികൃതർ പ്രദേശത്ത് പുലർത്തുന്നത്.