ഒൻപത് വർഷം മുൻപ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ വിമാനത്തിന് വേണ്ടി പുതിയ അന്വേഷണം വേണമെന്ന് മലേഷ്യൻ സർക്കാർ. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഏൽപിക്കണമെന്നാണ് കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം.
2014 മാർച്ച് എട്ടിന് കോലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പോകുന്നതിനിടെയാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല. മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് രണ്ട് വർഷത്തോളം ഇന്ത്യൻ സമുദ്രത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഓഷൻ ഇൻഫിനിറ്റിയെ അന്വേഷണ ചുമതലയേൽപിച്ചു. എന്നാൽ മൂന്ന് മാസം തിരച്ചൽ നടത്തിയതിന് ശേഷം അവർ പിന്മാറി.
ഇപ്പോൾ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിൽ സർക്കാർ അന്വേഷണത്തിന് അനുവദിച്ചേക്കുമെന്നാണ് സൂചന. എന്നാൽ നിർദിഷ്ട ആകാശപാതയിൽ നിന്നും വഴി മാറി ഏഴ് മണിക്കൂറോളം വിമാനം പറന്നിരുന്നുവെന്നാണ് സൂചന. കൂടാതെ ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയതിന് ശേഷമാണ് വിമാനം കാണാതായതെന്നും അന്വേഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും ഇവർ പരിഗണിച്ചിരുന്നു.