മോഷണങ്ങൾ പലവിധത്തിൽ ഉണ്ടാവാറുണ്ട്. സ്വർണത്തിനും പണത്തിനും വേണ്ടിയായിരിക്കും പല കള്ളന്മാരും മോക്ഷണം നടത്തുക. എന്നാൽ ഒരു റെയിൽവേ ട്രാക് മോഷ്ടിച്ചിരിക്കുകയാണ് ചില കള്ളന്മാർ. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കാണ് മോഷണം പോയത്. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണിത്. ഈ പഞ്ചസാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
മോഷണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ പി എഫ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അറിവോടെയാണ് മോഷണം നടത്തിയതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.
അതേസമയം റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ അജ്ഞാതരായ കള്ളന്മാരാണെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബിഹാറിലെ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ഇതാദ്യമായാണ്.
സംഭവത്തിൽ ആർ പി എഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. അതേസമയം അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.