രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത് 10,500ലധികം ജൂതന്മാരെ കൊലപ്പെടുത്തിയ 97 കാരിയ്ക്ക് ജർമ്മൻ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ കമാൻഡറുടെ സെക്രട്ടറിയായും ടൈപ്പിസ്റ്റായും ജോലി ചെയ്തിരുന്ന ഇർംഗാർഡ് ഫർച്നർ എന്ന സ്ത്രീയെയാണ് കോടതി ശിക്ഷിച്ചത്. അതേസമയം രണ്ടാം ലോകമഹായുദ്ധ കുറ്റകൃത്യങ്ങൾക്കായി ജർമ്മനി നടത്തിയ അവസാനത്തെ വിചാരണകളിൽ ഒന്നായിരിക്കാം ഈ കേസെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജർമ്മനിയുടെ വടക്കൻ പട്ടണമായ ഇറ്റ്സെഹോയിലെ ജില്ലാ കോടതിയാണ് ഇർംഗാർഡ് ഫർച്നറിന് തടവ് ശിക്ഷ വിധിച്ചത്
കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഫർച്നർന് 18 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ജുവനൈൽ നിയമപ്രകാരമാണ് ശിക്ഷിച്ചത്. 1943 മുതൽ 1945-ൽ നാസി ഭരണത്തിന്റെ അവസാനം വരെ സ്റ്റട്ട്തോഫ് ക്യാമ്പിൽ സ്റ്റെനോഗ്രാഫറായും ടൈപ്പിസ്റ്റായും ഇർംഗാർഡ് ഫർച്നർ ജോലി ചെയ്തിട്ടുള്ളതായാണ് അറിവ്. കൂടാതെ ക്യാമ്പിലെ ഗ്യാസ് ചേമ്പറിൽ 65,000-ത്തോളം ആളുകൾ പട്ടിണിയും രോഗവും മൂലം മരണപ്പെട്ടു എന്ന് കണക്കുകളുണ്ട്.
ഈ മാസം ആദ്യമാണ് ഫർച്നർ കോടതിയിൽ തന്റെ അവസാന പ്രസ്താവന നൽകിയത്. സംഭവത്തിൽ ഖേദിക്കുന്നുവെന്നും ആ സമയത്ത് ക്യാമ്പിൽ ഉണ്ടായിരുന്നതിൽ ദുഃഖമുണ്ടെന്നും ഫർച്നർ പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ 2021 സെപ്റ്റംബറിൽ വിചാരണ ആരംഭിച്ചപ്പോൾ, ഇംഗാർഡ് ഫർച്നർ തന്റെ റിട്ടയർമെന്റ് ഹോമിൽ നിന്ന് ഓടിപ്പോവുകയും ഒടുവിൽ ഹാംബർഗിലെ ഒരു തെരുവിൽ നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.