ദില്ലി: 2024-ൽ രാജ്യത്ത് 60 പുതിയ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ സർവ്വീസ് കൂടി ആരംഭിക്കാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായിട്ടാവും പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുക. ഉന്നത റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മണികൺട്രോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇ
2023-ൽ 34 വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചതിന് ശേഷം 2024-ൽ രാജ്യത്ത് 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60 പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ (ഐആർ) പദ്ധതിയിടുന്നതായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് അറിയാവുന്ന ഒന്നിലധികം ഉദ്യോഗസ്ഥർ മണികൺട്രോളിനോട് പറഞ്ഞു.
“വന്ദേ ഭാരത് ട്രെയിനുകളുടെയും റേക്കുകളുടെയും നിർമ്മാണ പദ്ധതി പ്രകാരം 2024 ൽ ഏകദേശം 70 ട്രെയിനുകൾ ഡെലിവറി നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നു, അവയിൽ 60 എണ്ണം നവംബർ 15 ന് മുമ്പായിരിക്കും, പുതിയ റൂട്ടുകളിൽ ഈ ട്രെയിനുകൾ ഓടിക്കാനാണ് തീരുമാനം” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാന സർക്കാരുകളും ഇന്ത്യൻ റെയിൽവേയും ഒരു സ്വതന്ത്ര കൺസൾട്ടന്റ് കമ്പനിയും കൂടി ചേർന്ന് നടത്തുന്ന ചർച്ചകളുടേയും സർവ്വേയുടേയും അടിസ്ഥാനത്തിലാണ് വന്ദേഭാരത് ട്രെയിൻ റൂട്ടുകൾ അനുവദിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. വന്ദേഭാരത് സർവ്വീസിന് അനുയോജ്യമായ 35 റൂട്ടുകൾ ഇതിനോടകം റെയിൽവേ പട്ടികപ്പെടുത്തി കഴിഞ്ഞു. അൻപത് പുതിയ പാതകൾ കൂടി കണ്ടെത്താനുള്ള പഠനങ്ങൾ തുടരുകയാണ് – ഉന്നത റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഈ വർഷം കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് കിട്ടുമോ എന്ന് വ്യക്തമല്ല. പുതുതായി സർവ്വീസ് തുടങ്ങിയ വന്ദേസാധാരൺ എക്സ്പ്രസ്സ് ട്രെയിനുകളുടെ ആദ്യ അഞ്ച് സർവ്വീസുകളിലൊന്ന് കേരളത്തിലേക്കായിരിക്കുമെന്ന് നേരത്തെ റെയിൽവേ മന്ത്രി സൂചന നൽകിയിരുന്നു. എറണാകുളം – ഗുവാഹത്തി റൂട്ടാണ് വന്ദേസാധാരൺ എക്സ്പ്രസ്സിനായി പരിഗണനയിലുള്ളത്. കൊച്ചി – ബെംഗളൂരു, ഗുരുവായൂർ – മധുര തുടങ്ങിയ പാതകളിൽ വന്ദേഭാരത് ട്രെയിനുകളോടാൻ സാധ്യതയുണ്ട്. വന്ദേഭാരത്, അമൃത് ഭാരത് എക്സ്പ്രസ്സ് എന്നിവയ്ക്ക് ശേഷം വന്ദേഭാരത് സ്ലീപ്പർ, വന്ദേ മെട്രോ എന്നീ ട്രെയിനുകൾ കൂടി ഈ വർഷം റെയിൽവേ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേമെട്രോ കേരളത്തിന് അനുയോജ്യമാണെന്ന് നേരത്തെ റെയിൽവേ മന്ത്രി പറഞ്ഞിരുന്നു.