ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഡൽഹിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും സേവനങ്ങൾക്ക് തുടക്കമിടുക. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. അതേസമയം സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (Vi), അദാനി ഡേറ്റ നെറ്റ്വര്ക്കുകള് എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. കരാറടിസ്ഥാനത്തിൽ 20 വര്‍ഷത്തേയ്ക്കാണ് സ്പെക്ട്രം നൽകിയിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വരാനിരിക്കുന്ന രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി സേവനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി സേവനം ലഭ്യമാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാർ നൽകുന്ന വാഗ്ദാനം.
തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും 5ജി എത്തുക. പിന്നീട്, 2023 അവസാനമാകുമ്പോഴേക്കും രാജ്യമാകെ 5ജി എത്തിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച താരിഫ് പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്രം അറിയിച്ചു. 4ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും 5ജി യുടെ ഇന്റര്‍നെറ്റ് വേഗത. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിൽ മാത്രമേ സേവനം ലഭ്യമാകുകയുള്ളു എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.