കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച നാല് ഇന്ത്യക്കാർ ഗുജറാത്ത് സ്വദേശികൾ. മെഹസാനയിലെ വിജാപൂർ താലൂക്കിലെ മനേക്പുര-ദബാല ഗ്രാമത്തിലെ ചൗധരി കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരിൽ ദമ്പതികളും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ആകെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മാധ്യമങ്ങളിലൂടെയാണ്ചൗധരിയുടെ കുടുംബം ഇവരുടെ മരണവിവരം അറിഞ്ഞത്. ടൊറന്റോയിലേക്ക് താമസം മാറിയതിന് ശേഷം കഴിഞ്ഞ 15 ദിവസമായി ഇവരുമായി ഒരു തരത്തിലും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ക്യൂബെക്ക്, ഒന്റാറിയോ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സമൂഹമായ അക്വെസാസ്നെയ്ക്ക് സമീപമുള്ള നദീതീരത്തെ ചതുപ്പിലാണ് എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇവർ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ലോക്കൽ ഡെപ്യുട്ടി പോലീസ് ചീഫ് ലീ ആൻ ഒബ്രിയെൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബോട്ട് മറിഞ്ഞ് കിടക്കുന്നതിനടുത്തായിരുന്നു മൃതദേഹങ്ങൾ. മൃതദേഹത്തിൽ നിന്ന് പാസ്പോർട്ടും പോലീസ് കണ്ടെടുത്തിരുന്നു.