അമേരിക്കയിലെ ടെക്സസിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പ്പിൽ ഒരു ഗർഭിണിയും രണ്ടു കൗമാരക്കാരികളും കൊല്ലപ്പെട്ടു. ഇവർക്ക് നേരെ വെടിയുതിർത്തതിന് ശേഷം കൊലയാളി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്ന് പോലീസ് അറിയിച്ചു. ഗലേന പാർക്കിലെ ഹൂസ്റ്റൺ മേഖലയിലാണ് ഈ ദാരുണ സംഭവം നടന്നത്.
19, 14, 13 പ്രായക്കാരായ മൂന്നുപേരെയാണ് അക്രമകാരി കൊല ചെയ്തത്. ശേഷം വീട്ടിലുണ്ടായിരുന്ന 12 വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് 38കാരനായ അക്രമി ആത്മഹത്യ ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ ആൺസുഹൃത്താണ് കൊലയാളി.
അതേസമയം ആക്രമണത്തിൽ നിന്നും യുവതിയുടെ ഒരു വയസ്സുള്ള കുഞ്ഞിനെ അധികൃതർ രക്ഷപ്പെടുത്തി. എന്നാൽ മരിച്ചവരുടെയോ കൊലയാളിയുടെയോ പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.