സൗദി നയതന്ത്രകാര്യ സുരക്ഷയ്ക്കും ഹജ്ജ്-ഉംറ സുരക്ഷയ്ക്കുമായുള്ള പ്രത്യേക സേനയിലേക്ക് 255 വനിത കാഡറ്റുകൾ കൂടി. ഇവർ പരിശീലനം പൂർത്തിയാക്കി. ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്റെ രക്ഷാകർതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് കഴിഞ്ഞദിവസം സേനയിലെ വനിത കേഡറ്റുകൾക്ക് ബിരുദദാനം നിർവഹിച്ചത്.
സായുധ സേനയുടെ വിമൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ നാലാം ബാച്ചാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയത്. ഡിപ്ലോമാറ്റിക് സെക്യൂരിറ്റിക്കും ഹജ്ജ്, ഉംറ സെക്യൂരിറ്റിക്കും വേണ്ടിയുള്ള പ്രത്യേക ബാച്ചാണിത്. ഇവർക്ക് വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവര സാങ്കേതികവിദ്യയിലും പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സുരക്ഷ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അവർക്ക് ലഭ്യമാണ്. തിയററ്റിക്കലും പ്രാക്ടിക്കലുമായ ക്ലാസുകളാണ് അവർക്ക് നൽകിയത്.
2019ലാണ് സായുധസേനയുടെ വിവിധ ശാഖകളിലേക്ക് സൗദി അറേബ്യ സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിത്. സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ്, ആംഡ് ഫോഴ്സ് മെഡിക്കൽ സർവിസസ് എന്നിവയിൽ ചേരാൻ വനിതകൾക്ക് അനുമതി നൽകിയതും 2019 ലായിരുന്നു.