ഇടുക്കി: മൂന്നാർ – ചിന്നക്കന്നാൽ മേഖലയിൽ തുടർച്ചയായി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി മാറ്റിയ അരിക്കൊമ്പനെ തേടി കാട്ടാനകൾ… ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻ്റ് പാലത്തിന് സമീപം ഇന്ന് രാവിലെ കാട്ടാനക്കൂട്ടം എത്തി. നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്.
അരിക്കൊമ്പനെ വനംവകുപ്പ് സംഘം ഇന്നലെ മയക്കുവെടി വച്ച് പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്ക് ഇന്ന് പുലർച്ചയോടെ തുറന്നു വിട്ടിരുന്നു. അരിക്കൊമ്പനെ പിടികൂടിയ ആശ്വാസത്തിൽ ഇന്ന് രാവിലെ കണ്ണുതുറന്ന ചിന്നക്കനാൽ നിവാസികൾക്ക് മുന്നിലേക്കാണ് പന്ത്രണ്ട് കാട്ടാനകളുടെ സംഘമെത്തിയത്. പിടിയാനകൾ മാത്രമാണ് സംഘത്തിലുള്ളത്.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാട്ടാനക്കൂട്ടം വൈകാതെ മല കേറി പോകുമെന്നാണ് കരുതുന്നതെന്നും സ്ഥലത്തുള്ള വനംവകുപ്പ് വാച്ചർമാർ പറഞ്ഞു. നിലവിൽ കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പനെ പിടികൂടിയ ശേഷം ചക്കക്കൊമ്പനെ ഇന്ന് ആരും കണ്ടിട്ടില്ല. അരിക്കൊമ്പനുമായി സൗഹൃദത്തിലുള്ള ചുള്ളിക്കൊമ്പനെക്കുറിച്ചും നിലവിൽ വിവരമില്ല.